മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ : കുട്ടികളെ സ്‌കൂളിലെത്തിച്ചത് എസ്.സി.പി.ഓ

Crime
Print Friendly, PDF & Email

പത്തനംതിട്ട – മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പോലീസ് ഡ്രൈവർ ബസ് ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. രാവിലെ 8.15 ന് സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലാണ് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മെഴുവേലി കോങ്കുളഞ്ഞി തടത്തിൽ വീട്ടിൽ ലിബിൻ ചന്ദ്രനെ (36) ട്രാഫിക് പോലീസിന്റെ പിടികൂടിയത്. ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടിയെടുത്തത്.

കുഴിക്കാലയുള്ള സ്വകാര്യ സ്‌കൂളിന്റെ ഡ്രൈവർ ആണ് ഇയാൾ. ട്രാഫിക് എസ് ഐ സ്‌കൂളിൽ പോയി പ്രിൻസിപ്പലിനെ കണ്ട് വിവരം ധരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും, ഇക്കാര്യത്തിൽ കർശന പരിശോധനയ്ക്കു ശേഷമേ ഡ്രൈവർമാരെ ഡ്യൂട്ടിക്ക് അയക്കുകയുള്ളൂ എന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. ബസിൽ 12 കുട്ടികളും സഹായിയായ ജീവനക്കാരിയും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പിന് പോലീസ് റിപ്പോർട്ട് നൽകും. ട്രാഫിക് എസ്.ഐക്കൊപ്പം എസ്.സി.പി.ഓ ജയപ്രകാശ്, സി.പി.ഓ ശരത്‌ലാൽ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. വിമുക്ത ഭടൻ കൂടിയായ എസ്.സി.പി.ഓ ജയപ്രകാശ് ആണ് സ്‌കൂൾ വാഹനം ഓടിച്ച് കുട്ടികളെ സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചത്. പകരം ഡ്രൈവർ സമയത്ത് സ്‌കൂളിൽ ലഭ്യമാകാത്തതിനാൽ അടുത്ത ട്രിപ്പിലുള്ള വിദ്യാർത്ഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്‌കൂളിലാക്കി. നാരങ്ങാനം ഭാഗത്തുള്ള കുട്ടികളെയാണ് ഇദ്ദേഹം രണ്ടാമത് സ്‌കൂളിൽ കൊണ്ടാക്കിയത്.

വാഹനത്തിൽ ആയയും ഉണ്ടായിരുന്നു. പോലീസ് മാമൻ ഡ്രൈവറായ വാഹനയാത്രയിലെ കൗതുകം വിട്ടുമാറാതെ കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥൻ ബസുമായി വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിച്ചപ്പോൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കും അതൊരു പുതിയ അനുഭവമായി. വിമുക്ത ഭടൻ കൂടിയായ ജയപ്രകാശ് ഒരു വർഷമായി പത്തനംതിട്ട ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽ ജോലി നോക്കിവരികയാണ്. പത്തനംതിട്ട ഉൾപ്പെടെയുള്ള പോലീസ് സ്‌റ്റേഷനുകളിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *