പത്തനംതിട്ട: സോളാർ വിഷയത്തിൽ കെ.ബി. ഗണേഷ്‌കുമാർ എംഎൽഎയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറ വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെപ്പോലെയുള്ളവരെ എംഎൽഎ ആയി തെരഞ്ഞെടുത്തതും മന്ത്രിയാക്കിയതും കേരള രാഷ്ട്രീയത്തിലെ അപചയത്തിന് ഉദാഹരണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാർത്ഥ നേട്ടത്തിനായി എന്തും ചെയ്യുന്ന വിശ്വസിക്കാൻ കൊള്ളാത്തവനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ടൗൺ എസ്എൻഡിപി ശാഖയിലെ പ്രാർഥനാ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പണത്തിനോടും പെണ്ണിനോടും ആർത്തിയുള്ളയാളാണ് ഗണേഷ് കുമാറെന്നും സിനിമാ നടനായതുകൊണ്ട് എന്തും ചെയ്യാമെന്ന ധാരണയാണ് അദ്ദേഹത്തിന് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാന്യനായ കലഞ്ഞൂർ മധുവിനെ ഒഴിവാക്കി എൻഎസ്എസിന്റെ ചുമതലയിൽ ഗണേഷ് കുമാറിനെ കൊണ്ടു വന്നതിൽ നേതൃത്വം ഇപ്പോൾ ഖേദിക്കുന്നുണ്ടാവും. ഗണേഷ് ജനാധിപത്യത്തെ വ്യഭിചരിച്ചു. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. പിതാവിനെയും പെങ്ങന്മാരെയും ചതിച്ചു. നാണവും മാനവും അഭിമാനവുമില്ലാത്ത ഈ സൈസ് ഗണേശന്മാരാണ് മന്ത്രിയാകാൻ നടക്കുന്നത്.
ഈ ആൾ മന്ത്രി ആയതിനാൽ ഇന്നാടിന്റെ ഗതി എന്താകും? ഭാര്യയുടെ അടികിട്ടി. പല തവണ ഭാര്യയെ ഉപേക്ഷിച്ചു. ഒരു മുന്നണിയിലെ ഘടകകക്ഷിയായതു കൊണ്ടാണ് ഗണേഷ് വിജയിച്ചത്. സ്വന്തമായി മത്സരിച്ചാൽ കെട്ടിവച്ച കാശു പോലും കിട്ടാത്ത പാർട്ടിയാണ്.
പുതുപ്പള്ളിയിലെ വിജയം സഹതാപ തരംഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണെന്നും അവിടെ ഉണ്ടായ പരാജയം എൽ ഡി എഫിന് കിട്ടിയ അടിയും യു ഡി എഫിന് കിട്ടിയ വടിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാർ വിഷയത്തിൽ അന്വേഷണം വേണ്ട എന്ന യു ഡി എഫിന്റെ നിലപാട് സംഭവത്തിൽ യു ഡി എഫ് നേതാക്കളുടെ ഗൂഡാലോചന പുറത്ത് വരും എന്നതിനാലാണെന്നും അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഗൂഡാലോചനയിൽ തന്റെ പേര് ഉൾപ്പെടുത്തിയത് പണം വാങ്ങിയിട്ടാകാമെന്നും ആരോപിച്ചു.


