ന്യൂഡൽഹി : ഇതേവരെ ആരും സ്‌പർശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തി ഐതിഹാസിക ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ മഹാശാസ്‌ത്രജ്ഞൻ വിക്രം സാരാഭായിയുടെ പേരിലുള്ള വിക്രം ലാൻഡർ അണുവിട പിഴവില്ലാതെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്‌തത് രാജ്യത്തിനു അഭിമാന നേട്ടമായി .
ദരിദ്രരാജ്യമെന്ന നിലയിൽ നിന്നാണ് ഇന്ത്യയുടെ ഈ നേട്ടം , ചന്ദ്രനിൽ മുമ്പ് ശക്തിപ്രകടനം നടത്തിയ വികസിത രാജ്യങ്ങളുടെ എലൈറ്റ് ക്ളബിൽ നാലാം രാജ്യമായി ഇന്ത്യ ചുവടുറപ്പിച്ചു. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് മുൻപ് ചന്ദ്രനിൽ ഇറങ്ങിയത്. ഇവരാരും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയം .
മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച പേടകത്തിന്റെ വേഗത സെക്കൻഡിൽ രണ്ട് മീറ്ററായി കുറച്ച ശേഷമായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. 4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ഇറങ്ങാമായിരുന്നു. ലാൻഡിംഗിന് രണ്ട് മണിക്കൂർ മുമ്പ് ബംഗളുരുവിലെ ഐ എസ് ആർ ഒ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് കമാൻഡ് നെറ്റ്‌വർക്കിലെ ശാസ്‌ത്രജ്ഞർ 19മിനുട്ട് നീളുന്ന സങ്കീർണമായ ലാൻഡിംഗ് പ്രക്രിയയ്‌ക്കുള്ള കമാൻഡുകൾ പേടകത്തിലേക്ക് അയച്ചു. അതിന് ശേഷം പേടകത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ നിയന്ത്രണം ഏറ്റെടുത്തു. ഇറങ്ങാൻ തടസമായ ഗർത്തങ്ങളും പാറക്കെട്ടുകളുമൊക്കെ സ്വയം കണ്ടെത്താനും ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലത്ത് കൃത്യമായി ലാൻഡ് ചെയ്യാനും ഈ സോഫ്റ്റ്‌വെയർ സഹായിച്ചു.
“ഇന്ത്യ ഇൗസ് ഒാൺ ദ മൂൺ” ഒരുപാട് വിമർശനങ്ങൾക്കൊടുവിലാണ് ഈ ദൗത്യം വിജയത്തിലെത്തിച്ചത്. ചന്ദ്രയാൻ 2ന്റെ തകർച്ച നൽകിയ നിരാശ ഇവിടെ തീർന്നിരിക്കുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു.
–


