അടൂർ – പള്ളിക്കൽ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനായുള്ള സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.ജൽജീവൻ മിഷൻ വഴി 2021-22 സാമ്പത്തിക വർഷം 106.178 കോടി രൂപയുടെ ഭരണാനുമതി ഇതിനായി ലഭ്യമായിരുന്നു. 9300 ഗാർഹിക കണക്ഷനുകൾ നേരിട്ട് ലഭിക്കുന്ന പദ്ധതിയാണിത്. പ്രവർത്തിയുടെ പൂർത്തികരണത്തോടെ പള്ളിക്കൽ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 2024-ഓടെ മുഴുവൻ വീടുകളിലും വെള്ളമെത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കുക ആണ് സർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം മനു,കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.തുളസീധരൻ,എ പി ജയൻ, ആര്യ വിജയൻ, എ.പി സന്തോഷ്, സിന്ധു ജയിംസ്, കെ.ജി ജഗദീശൻ, ഷീന റെജി, വി.വിനേഷ്, സുപ്രഭ, ജി.പ്രമോദ്, സാജിത റഷീദ്, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ, രഞ്ജിനി കൃഷ്ണകുമാർ, പി.കെ ഗീത, സി.ആർ ദിൻരാജ്, ടി മുരുകേഷ്, ബിനു വെള്ളച്ചിറ, ടി.എസ് സജീഷ്,പ്രദീപ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.


