തകഴിയിലെ ഗതാഗത കുരുക്ക് ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിച്ചു.

Kerala Alappuzha
Print Friendly, PDF & Email

തകഴി: തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തകഴി റെയിൽവേ ഗേറ്റിന് സമീപം നടത്തിയ നിൽപ്പ് സമരത്തെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബി.കെ. ബീനാകുമാരി സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള , ഫിലിപ്പ് ചെറിയാൻ, മനോജ് മണക്കളം എന്നിവർ ഒപ്പമുണ്ടായിരുന്നു. ഗേറ്റിന് സമീപം വെച്ചിട്ടുള്ള ഹംപ് വാഹനങ്ങൾക്ക് കാണാവുന്ന നിലയിൽ അടയാളപ്പെടുത്താൻ അടിയന്തിര നടപടി ആദ്യം സ്വീകരിക്കുവാൻ നിർദ്ദേശം നല്കും.

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.’ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന്​ സമീപത്തെ റെയിൽ​വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നത്​ മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.കെ.എസ്​.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.

ചില മാസങ്ങൾക്ക് മുമ്പ് തകഴി റെയിൽവേ ഗേറ്റിൽ വലിയ ക്രെയിനുമായി എത്തിയ ലോറി റെയിൽവേ ക്രോസ് ബാറിലിടിച്ചതിനെ തുടർന്ന് ദിവസങ്ങളോളം ഗേറ്റ് അടച്ചിട്ടാണ് അറ്റകുറ്റ പണി നടത്തിയത്. അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗത കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്.

ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന യാത്രക്ലേശം പരിഹരിക്കാൻ തകഴിയിൽ റെയിൽവെ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യപെട്ട് അധികൃതർക്ക് നിവേദനം നല്കാനും എടത്വ വികസന സമിതി തീരുമാനിച്ചതായി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, മുഖ്യ രക്ഷാധികാരി അഡ്വ.പി.കെ. സദാനന്ദൻ എന്നിവർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *