ബൈക്ക് മോഷ്ടിച്ചയാളെ തൊട്ടടുത്ത മണിക്കൂറിൽ തന്നെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്

Crime Pathanamthitta
Print Friendly, PDF & Email

അടൂർ: ബൈക്ക് മോഷ്ടിച്ചു കടന്നയാൾക്ക് അതൊന്ന് കൊതി തീരെ ഓടിച്ചു പോലും നോക്കാൻ കഴിയുന്നതിന് മുൻപ് പൊലീസ് പിടിയിലായി. റവന്യൂ ടവറിൽ നിന്നും ബെക്കുമായി കടന്ന മോഷ്ടാവാണ് ഒരു മണിക്കൂർ തികയും മുൻപേ പൊലീസിന്റെ വലയിലായത്. പെരിങ്ങനാട് മിത്രപുരം ഉദയഗിരി സന്തോഷ് ഭവനത്തിൽ സന്തോഷാ(42)ണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് റവന്യു ടവറിലുള്ള ഓഫീസിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന പതിനാലാം മൈൽ സ്വദേശി അഡ്വ. അശോക് കുമാറിന്റെ ഹീറോഹോണ്ട സി.ഡി-ഡീലക്‌സ് ബൈക്കാണ് സന്തോഷ് മോഷ്ടിച്ചത്. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ടൗണിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടന്നു വരുമ്പോഴാണ് വൈറ്റ് പോർട്ടിക്കോ ഹോട്ടലിന് പിൻവശമുള്ള വഴിയിൽ പ്രതിയെ വാഹന സഹിതം കസ്റ്റഡിയിൽ എടുത്തത്.

സന്തോഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അടൂർ, പന്തളം, ഹരിപ്പാട്, ചിറ്റാർ, പത്തനംതിട്ട, ആറന്മുള, പുനലൂർ, പോലീസ് സ്‌റ്റേഷൻ പരിധികളിലായി പതിനഞ്ചോളം മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ട്. സ്ഥിരമായി ഇരുചക്ര വാഹനം മോഷ്ടിക്കുന്ന ആളായതിനാൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം. മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ. കുറുപ്പ്, അരുൺ ലാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *