തിരുവനന്തപുരം: കുണ്ടമൺകടവിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ ഭർത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടമൻകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടമൺകടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിത എന്ന വീട്ടിൽ ആണ് രാവിലെയോടെ വിദ്യയുടെ മൃതദേഹം കണ്ടത്. വിദ്യയെ പ്രശാന്ത് ചവിട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊലപാതകം നടന്നത്. വാക്കുതർക്കത്തിനിടെയാണ് പ്രശാന്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പ്രശാന്ത് ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒന്നര മാസം മുമ്പാണ് വിദ്യയും ഭർത്താവും രണ്ടു മക്കളും ഇവിടെ താമസം തുടങ്ങിയത്. സമീപവാസികളായ ആളുകളുമായി വീട്ടുകാർക്ക് ബന്ധമുണ്ടായിരുന്നില്ല.വ്യാഴാഴ്ച്ച വൈകുന്നേരം മകൻ സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ അമ്മ രക്തം വാർന്നു ക്ഷീണിതയായി കിടക്കുന്നതാണ് കണ്ടത്.


