പത്തനംതിട്ട : ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ തുടരുന്ന കഞ്ചാവ് വേട്ടയിൽ അടൂർ പഴകുളത്തു നിന്നും രണ്ടേകാൽ കിലോയോളം കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ. കുടശ്ശനാട് പാലമേൽ കഞ്ചുകോട് പൂവണ്ണം തടത്തിൽ നിസാറുദ്ദീന്റെ മകൻ അൻസർ (30)ആണ് അടൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാൾ മോട്ടോർ സൈക്കിളിൽ കായംകുളത്തു നിന്നും പഴകുളം ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ 02.30 മണിയോടെ പഴകുളത്ത്, കായംകുളം പത്തനാപുരം റോഡുവക്കിൽ മോട്ടോർ സൈക്കിളുമായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിനെക്കണ്ട് പെട്ടെന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, തടഞ്ഞു നിർത്തിചോദ്യം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ, മോട്ടോർ സൈക്കിളിന്റെ ടാങ്ക് കവറിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിലായി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിൽപനയ്ക്കായി കൊണ്ടു വന്നതാണെന്ന് ഇയാൾ സമ്മതിച്ചു. തുടർനടപടികൾക്ക് ശേഷം 3.40 ന് പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയ ശേഷം, സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. വർഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരികയാണെന്നും, എന്നാൽ, പിടിയിലാവുന്നത് ആദ്യമായിട്ടാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടികൾ. അടൂർ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ എം മനീഷ്, എസ് സി പി ഓമാരായ സൂരജ്, അനീഷ്, സി പി ഓ ശ്യാം എന്നിവരും, ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ ടീം അംഗങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ചയിലും അടൂർ പോലീസ് ഒരു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലഹരിക്കടത്തിനെതിരായി പ്രത്യേകപോലീസ് സംഘം രൂപീകരിച്ച് ശക്തമായ നിരീക്ഷണവും പരിശോധനയും തുടർന്നുവരികയാണെന്നും, ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും, സമീപജില്ലകളിൽ നിന്നും കഞ്ചാവ് പെട്ടെന്ന് എത്തിക്കുന്നതിന് സാധിക്കുന്നതുകൊണ്ട് അടൂരിൽ ഇത്തരക്കാർ കേന്ദ്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ശക്തമായ നടപടികളിലൂടെ ഇത് തടയുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബുധനാഴ്ച്ച വൈകിട്ട് 5.40 ന് മല്ലപ്പള്ളി കൈപ്പറ്റ റോഡിൽ റവന്യൂ ടവറിന് സമീപത്ത് നിന്നും വിൽക്കാൻ കൊണ്ടുവന്ന 5 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങൽ വായ്പ്പൂർ ഊന്നുകല്ലിൽ വീട്ടിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ അബ്ദുൽ സലിം (19), മല്ലപ്പള്ളി പരിയാരം വെള്ളറയിൽ വീട്ടിൽ സാബുവിന്റെ മകൻ സുബിൻ ജോൺ (26) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് സംഘവും ചേർന്ന് പിടികൂടിയത്. കീഴ്‌വായ്‌പ്പൂർ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.
ചൊവ്വാഴ്ച്ച രാത്രിയും പോലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു, പന്തളം പോലീസ്സ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വിനു, അനിൽകുമാർ ,എസ് സി പി ഓ വിനോദ് , എന്നിവർ അടങ്ങിയ സംഘമാണ് സ്പെഷ്യൽ ടീമിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പശ്ചിമ ബംഗാൾ ജയ് പാൽഗുഡി സ്വദേശി ലളിത് റായിയുടെ മകൻ ചന്ദൻ റായ് (38), ജെയ്പാൽഗുഡി ജാഹിരുദീന്റെ മകൻ ഹചിദുൽ ഹഖ് (37), ദക്ഷിൻ ദിനാജ്പൂർ മുൻസൂർ അലിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (24) എന്നിവരെ, പന്തളം കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി രാത്രി 10.30 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മേസ്തിരി ജോലിയുടെ മറവിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇവർ കഞ്ചാവിന്റെ സ്ഥിരം വിൽപ്പനക്കാരാണെന്നും പത്രക്കടലാസ്പൊതികളിലാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത് എന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. വീടിന്റെ അടുക്കളയുടെ വർക്ക് ഏരിയയുടെ സ്‌ലാബിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് എവിടെ നിന്നാണ് എത്തിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു. പന്തളത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിലാണെന്നും, വരുംദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും, ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

