ലണ്ടൻ: ഖാലിസ്ഥാൻ നേതാവ് അമൃത്‌പാൽ സിംഗിന്റെ അടുത്ത അനുയായി അവതാർ സിംഗ് ഖണ്ഡ ലണ്ടനിൽ മരണപ്പെട്ടത്തിൽ ദുരൂഹത. രക്താർബുദ രോഗിയായ ഇയാളെ തിങ്കളാഴ്ച വെസ്റ്റ് ബിർമിംഗ്‌ഹാമിലെ സാൻഡ്‌വെൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. എന്നാൽ, വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അധികൃതർ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, അവതാറിന്റെ മരണം കൊലപാതകമാണെന്നും സംഭവം അന്വേഷിക്കണമെന്നും ഇയാളുടെ അനുകൂലികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വിഘടനവാദ സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ ( കെ.എൽ.എഫ് ) യു.കെ യൂണിറ്റിന്റെ തലവനായ അവതാറാണ് മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനുനേരെ നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയത്. ആക്രമണത്തിൽ അവതാറിന്റെയും മറ്റ് മൂന്ന് പേരുടെയും പങ്ക് എൻ.ഐ.എ തിരിച്ചറിഞ്ഞിരുന്നു.
ഹൈക്കമ്മിഷൻ കെട്ടിടത്തിലെ ദേശീയ പതാകയെ അപമാനിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണ്. അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസ് നടപടിയിൽ നിന്ന് രക്ഷപെടാൻ വാരിസ് പഞ്ചാബ് ദേ സംഘടന തലവനായ അമൃത്‌പാൽ സിംഗിനെ സഹായിച്ചവരിൽ ഒരാൾ അവതാറാണ്. അമൃത്പാലിനെ സംഘടനയുടെ തലപ്പത്ത് എത്തിച്ചതും ഇയാളാണ്.
ആരാണ് അവതാർ സിംഗ് ഖണ്ഡ ?
മറ്റൊരു പേര് – രൺജോത് സിംഗ്
പഞ്ചാബിലെ മോഗ ജില്ലയിൽ ജനനം
1991ൽ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരിച്ച ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് തീവ്രവാദി കുൽവന്ത് സിംഗിന്റെ മകൻ
മാതാവും ബന്ധുക്കളും ഇതേ സംഘടനയിലെ പ്രവർത്തകർ
2007ൽ സ്റ്റുഡന്റ് വിസയിൽ യു.കെയിലെത്തി
2012 മുതൽ യു.കെയിൽ സ്ഥിര താമസം
ബോംബ് നിർമ്മാണ വിദഗ്ദ്ധൻ
ലണ്ടനിലെ സിക്ക് യുവാക്കളെ ഖാലിസ്ഥാൻ വാദികളാക്കാൻ ശ്രമം. ഇവർക്ക് പരിശീലനം നൽകി
ജഗ്‌താർ സിംഗ് താര, പരംജിത്ത് സിംഗ് പമ്മ തുടങ്ങിയ ഖാലിസ്ഥാൻ തീവ്രവാദികളുമായി അടുപ്പം
2015ൽ ബ്രിട്ടീഷ് സർക്കാരിന് കൈമാറിയ, ഇന്ത്യാ വിരുദ്ധരുടെ നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ബ്രിട്ടീഷ് സർക്കാരുകൾ ഇയാൾക്ക് രാഷ്ട്രീയ അഭയം നൽകി


