പത്തനംതിട്ട: പ്രണയത്തിൽ നിന്ന് പിന്മാറിയ പതിനേഴുകാരിയെ ക്രൂരമായി മർദിച്ച മുൻ കാമുകനും സുഹൃത്തും അറസ്റ്റിൽ. പന്തളം തെക്കേക്കര സ്വദേശികളായ അയ്യപ്പൻ, സൃഹത്ത് റിജുമോൻ എന്നിവരെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 12 ന് വൈകിട്ട് 5.45 നാണ് കേസിനാസ്പദമായ സംഭവം.
പന്തളം തെക്കേക്കര ചന്ദ്രവേലിപ്പടിക്ക് സമീപം റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ ചവിട്ടി വീഴ്ത്തുകയും നിലത്തിട്ട് മർദിക്കുകയും ചെയ്തുവെന്നണാണ് പരാതി. ബൈക്കിലെത്തിയ അയ്യപ്പനും റിജുമോനും ചേർന്ന് പെൺകുട്ടിയെ തടഞ്ഞു നിർത്തി. തുടർന്ന് അയ്യപ്പൻ പെൺകുട്ടിയുടെ ഇടതു കവിളിൽ അടിച്ചു. അടി കൊണ്ട് നിലത്തു വീണ പെൺകുട്ടിയെ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവിട്ടിയ ശേഷം സ്ഥലം വിട്ടു. അവിടെ നിന്ന് എണീറ്റ് വീട്ടിലേക്ക് പെൺകുട്ടി പോകുമ്പോൾ തിരികെയെത്തിയ പ്രതികൾ വീണ്ടും ആക്രമിക്കുകയായിരുന്നു. കൈ കൊണ്ട് മൂക്കിന് ഇടിച്ചുവെന്നും കല്ലുകൊണ്ട് ഇടത് നെറ്റിക്ക് ഇടിച്ചു താഴെയിട്ടുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിൽസയിലാണ്. 13 ന് വൈകിട്ടാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു.


