പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്ത പ്രതിയെ പന്തളം പോലീസ് പിടികൂടി. കുളനട കിഴക്കേ ഇടവട്ടം ശങ്കരൻകുട്ടിയുടെ മകൻ സേതു (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 22 നാണ് കേസിന് ആസ്പദമായ സംഭവം. ഈ ഞായറാഴ്ചയാണ് കേസ് റിപ്പോർട്ട് ചെയ്തത്. റോഡിലൂടെ നടന്നുപോയ കുട്ടിയോട് റോഡരികിലിരുന്ന പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, കുട്ടി തിരിച്ചു വീട്ടിലേക്ക് വരും വരെ കാത്തിരുന്ന് വീണ്ടും ഇത്തരത്തിൽ സംസാരിച്ചുകൊണ്ട് അതിക്രമത്തിന് മുതിരുകയും ചെയ്തു എന്നാണ് കേസ്. അടിപിടി, കഞ്ചാവ് ഉപയോഗം, പൊതുശല്യമുണ്ടാക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സംഭവശേഷം വീടുവിട്ട് ഒളിച്ചുമാറി താമസിക്കുകയായിരുന്നു. പൊതുവെ ആക്രമണകാരിയായ പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സാഹസികമായി കീഴടക്കിയത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞു പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി എത്താൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ എസ് ഐ കെ ആർ രാജേഷ്കുമാർ, സി പി ഓമാരായ എസ് അൻവർഷ, സുരേഷ് എന്നിവരാണ് ഉള്ളത്.


