പത്തനംതിട്ട: ജില്ലയിലെ അടക്കം നിരവധി സൈബർ തട്ടിപ്പ് കേസുകളിലെ പ്രതിയെ ബംഗളുരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തൻ വീട്ടിൽ സഫർ ഇക്ബാ(29)ലാണ് ക്രൈംബ്രാഞ്ചിന്റെ വലയിൽ കുടുങ്ങിയത്. അവിവാഹിതരായ ഒരു സംഘം യുവാക്കൾ താമസിക്കുന്ന ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
തിരുവല്ല പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം തമ്പടിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തൻ വീട്ടിൽ സഫർ ഇക്ബാ(29)ലാണ് കുടുങ്ങിയത്. അവിവാഹിതരായ ഒരു സംഘം യുവാക്കൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. കേസിലെ ഒരു പ്രതിയെ നേരത്തെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു.മറ്റ് പ്രതികൾ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ ബാങ്കുകളിൽ അവർക്കെല്ലാം പല ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്ന് കണ്ടെത്തി. ഇവരുടെയൊക്കെ താമസസ്ഥലങ്ങൾ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്, പ്രതികൾ ഒളിച്ചുമാറി താമസിക്കുന്നതിനാൽ പിടികൂടുന്നതിനു അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.
തിരുവല്ല സ്വദേശിയായ ഉദ്യോഗസ്ഥനെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭം വാഗ്ദാനം ചെയത് 1.57 കോടി തട്ടിയ കേസിലാണ് അറസ്റ്റ്. സൈബർ തട്ടിപ്പുകൾക്ക് ആളുകൾ ഇരയാകുന്നത് വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ പോലിസ് മേധാവി വി ജി വിനോദ് കുമാർ, ജില്ലയിലെ സൈബർ കേസുകളുടെ അന്വേഷണപുരോഗതി വിലയിരുത്തി കർശനമായ തുടർനടപടികൾക്ക് നിർദേശിച്ചിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് അവരുടെ മനോനിലയും താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതൽ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകൾ പ്രതികൾ നടത്തുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാധാരണക്കാർക്ക് ചെറിയ കമ്മീഷൻ നൽകി ബാങ്കുകളിൽ കറന്റ് അക്കൌണ്ട് എടുപ്പിച്ചശേഷം കോർപ്പറേറ്റ് ഇന്റർനെറ്റ് ലോഗിനും പാസ്വേർഡും സ്വന്തമാക്കുകയാണ് ആദ്യപടി. ഇതുപയോഗിച്ച് പലരുടെയും അക്കൌണ്ടുളിലേക്ക് ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ വഴി പണം അയച്ച് തൊഴിൽരഹിതരായ ചെറുപ്പക്കാരെ ആകർഷകമായ കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബാങ്കിൽ നിന്നും പിൻവലിപ്പിച്ച് കരസ്ഥമാക്കുകയാണ് പിന്നീട് ചെയ്യുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ എസ് ഐമാരായ കെ ആർ അരുൺ കുമാർ, വി ഡി രാജേഷ്, ഏ എസ് ഐ സി ആർ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ബംഗ്ലൂരിൽ നിന്നും പ്രതിയെ കുടുക്കിയത്. പത്തനംതിട്ടയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന്, കോടതിയിൽ ഹാജരാക്കി. സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശനനിയമനടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.


