തിരുവല്ല: നഗരസഭയിലെ 29, 30 വാർഡുകളിലെ പല വീടുകളിലും വ്യാപക മോഷണം. ഇന്നലെ വെളുപ്പിന് ഒന്നരയോടെ ഉത്രമേൽ പേരൂർ രാജേഷിന്റെ വീട്ടിൽ അടുക്കളയുടെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറക്കുകയും ബെഡ്റൂമിൽ കയറി ഗൃഹനാഥയുടെ കൈയ്യിലെ ചെയിനും മകന്റെ മാലയും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ അടുക്കള വാതിൽ വഴി കള്ളൻ ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചെങ്കിലും മോഷണശ്രമം പരാജയപ്പെട്ടു. 100 മീറ്റർ മാറി ഉത്രമേൽ മംഗലശ്ശേരിയിൽ അനിൽകുമാറിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ബെഡ്റൂമിൽ കയറി ഗൃഹനാഥയുടെ രണ്ടര പവൻ മാലയും 5000 രൂപയും കവർന്നു. സി.സി. ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.
നഗരത്തിൽ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് നഗരസഭ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിമൽ ജി എന്നിവർ ആവശ്യപ്പെട്ടു.


