കൊച്ചി: കടമക്കുടിയിലെ കൂട്ടമരണത്തിന് കാരണം സാമ്പത്തികബാധ്യതയാണെന്നാണ് സൂചന. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ (29) മക്കളായ ഏയ്ബൽ (ഏഴ്) ആരോൺ (അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്.
നിർമ്മാണത്തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകൾനിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്. വീടിന്റെ താഴത്തെനിലയിൽ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിക്കുന്നു. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവർത്തകൻ നിജോയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ രണ്ട് മൊബൈൽനമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ സഹപ്രവർത്തകൻ വീട്ടിലെത്തി അമ്മയോട് കാര്യം തിരക്കി. തുടർന്ന് അമ്മ ആനിയും സഹോദരനും മുകൾനിലയിൽ പോയി നോക്കിയപ്പോളാണ് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്.


