ന്യൂഡൽഹി – പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ റവന്യൂ ഭൂമിയിൽ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ന്യൂഡൽഹിയിൽ കൂടിയ ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ശബരിമല തീർഥാടകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമണ്ണിലാണ്. ശബരി വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നു എന്ന് പറയാൻ തുടങിയിട്ട് വർഷങ്ങളായി. എന്നാൽ നിയമക്കുരുക്കിൽ നിൽക്കുന്ന ഒരു സ്ഥലത്ത് വിമാനത്താവളം എന്ന ആശയം നടപ്പാകില്ലെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. ആ സ്ഥലത്തു തന്നെ പദ്ധതി വേണമെന്ന് വാശി പിടിക്കാതെ തീർഥാടകർക്ക് എത്രയും വേഗം പ്രയോജനകരമായ രീതിയിൽ റവന്യു ഭൂമിയിൽ വിമാനത്താവളം എന്ന ആശയം നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
അലക്സ് ജോർജ് തുവയൂർ അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ എയർപോർട്ട് ആക്ഷൻ കമ്മിറ്റി പ്രസിഡൻ്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സജി കെ. ഡാനിയൽ, ബിജു ജോൺ, ബിനു സി. ജോർജ്, ബേബി കെവി, ഷാജൻ എബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു. കൊടുമൺ എയർപോർട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമര പരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കൺവീനർ ആയിട്ടുള്ള 51 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

