പത്തനംതിട്ട : സത്യസന്ധരായ ഈ കൂട്ടികൾ മൂലം പണമടങ്ങിയ ഒരു പേഴ്സ് ഓട്ടോറിക്ഷ ഡ്രൈവർക്ക് തിരിച്ചുകിട്ടി. പന്തളം എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളുമായ രണ്ട് കുട്ടികളുടെ സത്പ്രവൃത്തിയാണ് ഓട്ടോഡ്രൈവർക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടാനിടയാക്കിയത്. പന്തളം മുനിസിപ്പാലിറ്റിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന പന്തളം മുടിയൂർക്കോണം നെല്ലിക്കൽ വീട്ടിൽ എൻ കെ ഉണ്ണിയുടെ , 7100 രൂപ അടങ്ങിയ പേഴ്സായിരുന്നു നഷ്ടപ്പെട്ടത്. ഇത് പത്താം ക്ലാസ്സിൽ പഠിക്കുന്ന പൂഴിക്കാട് ശ്രീദേവി ഭവനം വീട്ടിൽ ആരോമൽ, ഒമ്പതിൽ പഠിക്കുന്ന ചേരിക്കൽ കന്നുകെട്ടിൽ തെക്കതിൽ കെ ജി ശ്രീകുമാർ എന്നിവർക്ക് മുൻസിപ്പാലിറ്റി റോഡിനു മുൻവശത്തുനിന്നും കളഞ്ഞു കിട്ടുകയായിരുന്നു. ഉടൻ തന്നെ മറ്റൊന്നും ആലോചിക്കാതെ കുട്ടികൾ പന്തളം പോലീസ് സ്റ്റേഷനിൽ പേഴ്സ് എത്തിച്ച് വിവരം പറഞ്ഞു. പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് കുട്ടികളെ അകമഴിഞ്ഞ് പ്രകീർത്തിച്ചു. തുടർന്ന്, ഉണ്ണിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പേഴ്സ് കൈമാറി. സ്റ്റേഷൻ ജിഡി ചാർജ് എ എസ് ഐ മഞ്ജു മോൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡ്രിൽ ഇൻസ്‌ട്രക്ടർ സി പി ഓ ശ്രീ കൃഷ്ണൻ ഉണ്ണി, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്.


