അടൂർ കെഎസ്ആർടിസി ഡിപ്പോ യാർഡ് ഉടൻ നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ചുറ്റുമതിൽ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും. അടൂർ കെഎസ്ആർടിസി ഡിപ്പോയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് യാർഡ് നവീകരിക്കാൻ തീരുമാനമായത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി നെയിംബോർഡും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.
ചുറ്റുമതിൽ, ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുളള സ്ഥലം, വിശ്രമ ഹാൾ ഉൾപ്പെടെയുളളവ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുടങ്ങിയ മണിപ്പാൽ സർവീസ് സെപ്റ്റംബർ ആദ്യവാരം മുതൽ ആരംഭിക്കും. അടൂർ പന്തളം സ്റ്റാൻഡുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ഓർഡിനറി സർവീസുകൾ എത്രയും വേഗം ആരംഭിക്കാനും ഡ്രൈവർമാരുടെ കുറവ് ഉണ്ടെങ്കിൽ അതിനായി മാനേജിംഗ് ഡയറക്ടറോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനമായി. കെഎസ്ആർടിസി സൗത്ത് സോൺ എക്‌സിക്യുട്ടീവ് ഡയറക്റ്റർ ജി അനിൽകുമാർ,കൺട്രോളിംഗ് ഓഫീസർ എം സാമുവൽ, കണ്ട്രോളിംഗ് ഓഫീസർ താജുദിൻ സാഹിബ്, സ്പെഷ്യൽ ഓഫീസർ സുനിൽകുമാർ, സൂപ്രണ്ട് എം.വി ജിഷ , ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്റ്റർ രാജേഷ് തോമസ്, പത്തനംതിട്ട ഡിസ്ട്രിക്ട് ഓഫീസർ കെ.കെ ബിജി,എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബാല വിനായകൻ,അസിസ്റ്റന്റ് എൻജിനീയർമാരായ ജെയിംസ്, നാൻസി ,കൺട്രോളിംഗ് ഓഫീസർ തോമസ് മാത്യു, വി ടിബി രാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


