പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പിന്നിടുമ്പോൾ സമാനതകൾ ഇല്ലാത്ത സ്വീകാര്യതയാണ് ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാർഥി കുമ്മനം രാജശേഖരന് മണ്ഡലത്തിൽ ഉടനീളം ലഭിക്കുന്നത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അദ്ദേഹം സുപരിചിതനാണ്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ആദരവോടെയാണ് അദ്ദേഹത്തെ സ്വീകരിക്കുന്നത്. ഇന്നലെ രാവിലെ ഇരവിപേരൂർ, മെഴുവേലി പഞ്ചായത്തുകളിലെ വിവിധ കുടുംബയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഇലവുംതിട്ടയിലെ സരസകവി മൂലൂർ എസ് പത്മനാഭ പണിക്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സരസ കവിയാൽ സ്ഥാപിതമായ രാജഗോപാല വിലാസം ചന്തയിലും തുടർന്ന് ഇലവുംതിട്ടയിലെ വിവിധ പ്രദേശങ്ങളിലും, ഇലന്തൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും അദ്ദേഹം സന്ദർശിച്ചു. ഇലവുംതിട്ട ചന്തയിൽ എത്തിയ അദ്ദേഹത്തിന് മുന്നിൽ നിരവധി പരാതികളാണ് നാട്ടുകാരും കച്ചവടക്കാരും ഒക്കെ ഉന്നയിച്ചത്. അഞ്ചുവർഷം എം.എൽ.എ ആയും അഞ്ചുവർഷം മന്ത്രിയായും ഇരുന്നിട്ടും വീണ ജോർജ് മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിന് യാതൊരു പ്രവർത്തനം ചെയ്തിട്ടില്ലെന്നും ചന്തയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒന്നും ചെയ്യാത്ത അവർ അടുത്തടുത്ത് രണ്ട് ബാറുകൾ തുടങ്ങാനാണ് ഉത്സാഹം കാട്ടിയതെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി ഞങ്ങൾ ഇവിടെ കച്ചവടം ചെയ്യുന്നവരാണ് എന്നാൽ മഴയും വെയിലും കൊണ്ടാണ് ഞങ്ങൾ ഇരിക്കുന്നത്. മാലിന്യ നിർമാർജനത്തിന് യാതൊരു നടപടിയും ഇവിടെ സ്വീകരിച്ചിട്ടില്ല. തുടങ്ങിയതോ അശാസ്ത്രീയവും. കുടിവെള്ളത്തിനായി പൊതു ടാപ്പ് ഇല്ല. എന്തിന് പൊതു ശൗചാലയം പോലും ചന്തയിൽ ഇല്ലെന്നും അവർ സൂചിപ്പിച്ചു. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും ഗ്രാമീണ മേഖലയ്ക്ക് ഒരു പുരോഗതി ഉണ്ടായിട്ടില്ലെന്നും ദേശീയ ജനാധിപത്യ മുന്നണിയിലാണ് ഞങ്ങളുടെ പ്രതീക്ഷ എന്നും ചില കച്ചവടക്കാർ തുറന്നു പറഞ്ഞു. അജയകുമാർ വലിയുഴത്തിൽ, ബിജു മാത്യു അടക്കമുള്ള ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്തുകളിലെ കുടുംബ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.





