ചെങ്ങന്നൂർ : വൻ വികസന പദ്ധതിയെന്ന മേനി പറഞ്ഞ് ‘കെ – റെയിൽ വരും കേട്ടോ’ എന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നിരന്തരമായി ആവർത്തിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഈ പ്രഖ്യാപനം ആവർത്തിക്കാൻ ധൈര്യം കാട്ടുമോ എന്നറിയാൻ തങ്ങൾക്ക് താല്പര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ജനരോഷം ഉയരുമ്പോൾ താൽക്കാലികമായി പിന്മാറി എന്നു പറയുകയും അത് കഴിഞ്ഞാൽ ഒളിഞ്ഞും തെളിഞ്ഞും പദ്ധതിക്കായി ചരട് വലിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പും വഞ്ചനയുമാണ് മുഖ്യമന്ത്രിയും ഇടതു സർക്കാരും അവലംബിക്കുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പ് എന്നു ബോധ്യമുള്ള ഇടതുമുന്നണി കെ റെയിലും അതിന് കാരണമാണെന്ന് വരേണ്ടന്ന ദുഷ്ട ബുദ്ധിയോടെയാണ് ഇപ്പോൾ മൗനം അവലംബിക്കുന്നതെന്നും അത് കഴിഞ്ഞാൽ തനി സ്വരൂപം പുറത്തെടുക്കുമെന്നും അതിനെതിരായ പ്രതിരോധമാണ് ഉയർത്തി കൊണ്ടു വരുന്നതെന്നും പുതുശ്ശേരി പറഞ്ഞു. സ്വന്തം ഭൂമിയിൽ അനധികൃതമായി കടന്നു കയറിയവരെ പ്രതിരോധിച്ചതിന്റെ പേരിൽ ഭൂഉടമകളായ സമരക്കാർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഫ്രീഡം ഫ്രം സിൽവർ ലൈൻ എന്ന പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ആറാട്ടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, റവ വർഗീസ് മാത്യു, പഞ്ചായത്ത് അംഗം സിന്ധു എബ്രഹാം, ജി പ്രദീപ്, വർഗീസ് ജോർജ്, ശരണ്യ രാജ്, മാത്യു കല്ലുങ്കത്തറ, ജോസഫ് നെല്ലാനിക്കൽ, സുബിൻ നീറുംപ്ലാക്കൽ, കെ ആർ പ്രസാദ്, സാജൻ കുഴിവേലി, ബിനു ബേബി, മനോജ് ജോർജ് മാലേത്ത്, വർഗീസ് ജോൺ, ടി എസ് എബ്രഹാം, റിജോ മാമ്മൻ, ടി എം മാത്യു എന്നിവർ പ്രസംഗിച്ചു.


