ജോസഫ് മുണ്ടശ്ശേരിയുടെ ദീർഘവീഷണം സർക്കാരിന് നഷ്ടമായി: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സാധാരണക്കാരന് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അത് ലഭ്യമാക്കുന്നതിന് സേവന മനോഭാവത്തോടെ മുന്നിട്ടിറങ്ങിയ മാനേജ്‌മെന്റുകളെ ചേര്‍ത്തു നിര്‍ത്തി എയ്ഡഡ് ക്രമത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലും പ്രോത്സാഹനത്തിലും മുന്‍പോട്ട് കൊണ്ടുപോയ ജോസഫ് മുണ്ടശ്ശേരി മാഷിന്റെ ദീര്‍ഘ വീക്ഷണം സംസ്ഥാന സര്‍ക്കാരിന് നഷ്ടമായെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്‌കൂള്‍ മാനേജേഴ്‌സ് കണ്‍സോര്‍ഷ്യം. ഭ്രാന്താലയമായിരുന്ന കേരളത്തെ സാക്ഷരതയിലും പുരോഗതിയിലും ലോകനിലവാരത്തിലെത്തിച്ചത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിച്ച് കേരള നവോത്ഥാനത്തിന് നേതൃത്വം നല്കിയ ക്രൈസ്തവ സ്ഥാപനങ്ങളെ ഇല്ലാതാക്കുവാനുള്ള ബോധപൂര്‍വമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിനെ ശക്തമായി അപലപിക്കുന്നു.

ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമനം തടഞ്ഞ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ നിന്നും എന്‍.എസ്.എസ്. മാനേജ്‌മെന്റിന് ലഭ്യമായ ഉത്തരവ് സമാനസ്വഭാവമുള്ള ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്ക് ബാധകമല്ല എന്ന സര്‍ക്കാര്‍ നിലപാട് തുല്യനീതിയുടെ നിഷേധമാണ്. ഭിന്നശേഷി മേഖലയിലെ നിയമനം സര്‍ക്കാര്‍ ബോധപൂര്‍വം താമസിപ്പിച്ച് നൂറുകണക്കിന് അധ്യാപകരുടെ ശമ്പളം നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. 2016 മുതല്‍ കേരളത്തിലെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ അധിത തസ്തിക, വിരമിക്കല്‍, സ്ഥാനക്കയറ്റം, രാജിവെക്കല്‍ തുടങ്ങിയവ മൂലമുണ്ടായ തസ്തികകളില്‍ നിയമനം നേടിയ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്കാതെ സര്‍ക്കാര്‍ മനപൂര്‍വ്വമായ അനാസ്ഥ കാട്ടുന്നു. ഒരു വര്‍ഷമായിട്ടും ദിവസവേതനം പോലും ലഭിക്കാത്ത ജീവനക്കാര്‍ ഉണ്ട് എന്നത് വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളില്‍ നിയനമടപടി സ്വീകരിക്കുന്നതിന് കണ്‍സോര്‍ഷ്യം തീരുമാനിച്ചു.

കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് പി. എസ്, കുരുവിള മാത്യു, ഫാ. സജു തോമസ്, ചാണ്ടി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി. സ്‌കൂള്‍ മാനേജേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയി ഫ്രാന്‍സിസ് പി എസ്, കുരുവിള മാത്യു എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *