പന്തളം :- വീട്ടിൽ വെച്ച് സ്വന്തമായി വയറിൽ കുത്തി മുറിവേല്‍പ്പിച്ചയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പന്തളം മുളമ്പുഴ മലേത്ത് വീട്ടില്‍ ശ്രീകാന്ത് സോമന്‍(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭര്‍ത്താവ് ദിലീപ്(45) ആംബുലന്‍സ് ഡ്രൈവര്‍ ബിനു തങ്കച്ചന്‍(40), സഹായി മനു(25) എന്നിവര്‍ക്കാണ് പരുക്ക്. ഡ്രൈവറുടെയും സഹായിയുടെയും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രി 8.45ന് ശ്രീകാന്ത് സോമന്‍ എന്നയാളാണ് പന്തളത്തെ സ്വന്തം വീട്ടില്‍ വച്ച് വയറില്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് അയാളെയും കൊണ്ട് ജനറല്‍ ആശുപത്രിയിലേക്ക് വരുമ്പോള്‍ 9.20ന് എംസി റോഡില്‍ അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. മൂന്ന് കുത്തുകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ളത്. അപകടത്തില്‍ ശ്രീകാന്തിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. കരുവാറ്റ കൊല്ലീരേത്ത് പുത്തന്‍വീട്ടില്‍ കെ.എം. തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് ആംബുലന്‍സ് മറിഞ്ഞത്. വീടിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.


