പത്തനംതിട്ട – സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ ഒമ്പത് പരാതി തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 19 കേസുകൾ പരിഗണിച്ചു.10 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി നാല് പരാതി ലഭിച്ചു.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതിയും ലഹരിക്കെതിരായി കാമ്പയിനുകളും നടപ്പാക്കി വരികയാണെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലി ആനൂകൂല്യം ലഭിക്കുന്നത്, ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്, പത്തനംതിട്ട സ്പോർട്സ് കൗൺസിൽ അംഗീകൃത ഹോക്കി പരിശീലകരുടെ ജോലി സ്ഥിരപ്പെടുത്തുന്നത്, ഹോസ്റ്റൽ ഡെപ്പോസിറ്റ് ഫീസ് തിരികെ ലഭിക്കുന്നത്, ഗാർഹിക പീഡനം, പി.എസ്.സി നിയമനം, തൊഴിൽ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
കമ്മീഷൻ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ജയകുമാർ, ലീഗൽ അഡൈ്വസർ വിനിത വിൻസന്റ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.


