സന്നിധാനത്ത് എത്തുന്ന ഭക്തന്മാർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി 24 മണിക്കൂറും കർമനിരതമായി സന്നിധാനം സർക്കാർ ആശുപത്രി. മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇതുവരെ 7937 ഓ പി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 138 പേർ എമർജൻസി വിഭാഗം നിരീക്ഷണത്തിലേക്കാണ് മാറ്റിയത്. സന്നിധാനം ആശുപത്രിയിൽ എത്തിച്ച കേസുകളിൽ 17 എണ്ണം പമ്പ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ച രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . എൻ ഡി ആർ എഫ് ന്റെ പ്രവർത്തകരുടെ ഉൾപ്പടെ ഉള്ള സഹകരണം ഏകോപിപ്പിച്ചു സന്നിധാനത്തും നടപന്തലിലും വച്ച് ശാരീരിക അസ്വാസ്ഥ്യം നേരിടുന്ന അയ്യപ്പന്മാർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കാൻ സാധിക്കുന്നു.മണ്ഡലകാലതിരക്കും കാലാവസ്ഥയും കണക്കിലെടുത്തു ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തക്ക സംവിധാനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. ഇത് കൂടാതെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ അയ്യപ്പന്മാർക്ക് ആവശ്യമായ വൈദ്യസഹായം നൽകുവാൻ എമർജൻസി മെഡിക്കൽ സെന്ററുകളും ഉണ്ട്.


