വീട്ടമ്മയും, പെൺമക്കളും മാത്രം വീട്ടിൽ ഉള്ളപ്പോൾ പോലീസിനെ മർദ്ദിച്ച പ്രതിക്കായി പരിശോധന ; വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്.ഐക്ക് മാറ്റം

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍ – പോലീസിനെ മർദ്ദിച്ചതിന് ജാമ്യമില്ലാ കേസെടുത്ത ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ്‌ഐയ്ക്ക് സ്ഥലംമാറ്റമായി. അടൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്‍ട്രാള്‍ റൂമിലേക്ക് സ്ഥലം മാറ്റിയത്.

അടൂര്‍ കരുവാറ്റ മേരീഭവനില്‍ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വീട്ടില്‍ താനും രണ്ട് പെണ്‍മക്കളും ഉള്ള സമയത്താണ് എസ്‌ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയത്. ജോമോന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയില്‍ പറയുന്നു. മെയ് ഒന്‍പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘര്‍ഷമുണ്ടാക്കി എന്നതിന് ജോമോനെതിരെ അടൂര്‍ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു.

എന്നാല്‍ ഈ കേസില്‍ പോലീസ് അകാരണമായി ജോമോനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും കള്ളക്കേസാണ് എടുത്തതെന്നുമാണ് ഐനസ് പറയുന്നത്. കൂടാതെ ജോമോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി ജോമോനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലിസ് വീട്ടിലെത്തിയതെന്നും ഐനസ് ആരോപിക്കുന്നു. എന്നാല്‍ ഉത്സവ സ്ഥലത്ത് തര്‍ക്കത്തിനിടയില്‍ ജോമോന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ മര്‍ദ്ദിച്ചതിനാണ് കേസെടുത്തതെന്നാണ് അടൂര്‍ പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *