റാന്നി – ഇന്ന് രാവിലെ പുറത്തുവന്ന ബന്ധുവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ദുരൂഹത സംശയിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. വടശ്ശേരി പേങ്ങാട്ടുപീടികയിൽ പരേതനായ അലക്സാണ്ടറിന്റെ മകൻ ജോബി (38) ആണ് ഇന്നലെ ബന്ധുവിന്റെ വീടായ റാന്നി പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് റെജിയുടെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്.

ജോബിയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് റെജി. റാന്നിയിൽ വാൻസെയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജോബി. കരികുളത്ത് ഭാര്യയുടെ വീട്ടിലാണ് ജോബി താമസിച്ചിരുന്നത്. മുൻപ് മെഡിക്കൽ റപ്പായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച്ച വഴക്കുണ്ടാക്കി വീട്ടിൽ നിന്നും ഇറങ്ങി പോയതാണ് ജോബിയെന്ന് ഭാര്യ പറഞ്ഞു. ആരുമായും നിലവിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയിൽ ആരൊക്കെ ഈ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അറിയണമെന്ന് മാതാവ് പറഞ്ഞു. കൂടുതൽ ആളുകൾ മദ്യപിക്കുന്നതിനായി ഇവിടെ ഉണ്ടായിരുന്നു എന്നാണ് സൂചനകൾ. അവരെയൊക്കെ കണ്ടെത്തണം. തന്റെ വീട്ടിൽ ജോബി താഴത്തെ നിലയിൽ മരിച്ചു കിടക്കുന്നതായി റെജി തന്നെയാണ് രാവിലെ ആറ് മണിയോടെ പഞ്ചായത്ത് മെമ്പറെ വിളിച്ചറിയിക്കുന്നത്. വാരിഡിലെ മെമ്പറായ ശ്രീജ മോൾ വിവരം പോലീസിനെ അറിയിച്ചു. രാവിലെ തന്നെ റെജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. റെജിക്കൊപ്പം ഒരാൾ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രാത്രിയിൽ മുകളിലത്തെ നിലയിലായിരുന്നു താനുറങ്ങിയതെന്ന് റെജി പറഞ്ഞു.

മുമ്പ് നടന്ന ബൈക്കപകടത്തിൽ റെജിയുടെ ഒരു കാല് ഒടിഞ്ഞതാണ്. അവിവാഹിതനായ റെജി ഒറ്റയ്ക്കാണ് താമസം. സംഭവ സ്ഥലത്തു നിന്നും മണംപിടിച്ച പോലീസ് നായ ഒന്നര കിലോമീറ്റർ ദൂരം എത്തിയാണ് നിന്നത്. ഇത് പ്രതികൾ താമസിക്കുന്ന സ്ഥലത്ത് എന്നാണ് സൂചന. ഇരുനില വീടിന്റെ താഴത്തെ നിലയിൽ ഹാളിലാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിപാടുകളുമുണ്ടായിരുന്നു. രരക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ പോലീസ് ആയുധങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.


