പന്തളം – ഇരുകണ്ണിനും കാഴ്ചതകരാറുളള ഒരിപ്പുറം ചിലമ്പൊലിയിൽ സിന്ധുവിനും വൃക്കരോഗി പൊങ്ങലടി കരന്തകര വിജയനും കുടുംബശ്രീ ‘ഉജ്ജീവനം’ പദ്ധതിയിലൂടെ ഉപജീവനമൊരുക്കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. തൊഴിൽ സംരംഭത്തിന് സിന്ധുവിന് 50000 രൂപയ്ക്ക് സ്റ്റേഷനറി കട അനുവദിച്ചു. കുടുംബശ്രീ ഉൽപന്നങ്ങളായ മുളക്, മഞ്ഞൾ, മല്ലി പൊടി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഭവന രഹിതയായ സിന്ധുവിന് വീട് നിർമാണത്തിന് പഞ്ചായത്ത് സ്ഥലവും നൽകി. ലൈഫിൽ ഉൾപ്പെടുത്തി വീടിന്റെ നിർമാണവും പുരോഗമിക്കുന്നു. നിലവിൽ താമസിക്കുന്ന വീട്‌വാടകയും പഞ്ചായത്ത് നൽകുന്നു.
ഇരു വൃക്കകളും തകരാറിലായ വിജയന്റെ കുടുംബത്തിന് 50000 രൂപ അനുവദിച്ച് രണ്ട് ആടുകളും കൂടും നിർമിച്ച് നൽകി. അതിദാരിദ്ര്യ നിർമാർജനപദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉപജീവനത്തിന് മാർഗമൊരുക്കുന്നതാണ് ഉജ്ജീവനം. കുടുംബശ്രീ സി.ഡി.എസ് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റാണ് പദ്ധതി തയ്യാറാക്കിയത്. സമ്പൂർണ ദാരിദ്ര്യ നിർമാർജനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.


