തിരുവല്ല: വയോധികയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് ( 48 ) ആണ് അറസ്റ്റിലായത്. ഇയാൾ മാതാവ് സരോജിനി ( 76) യെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കം ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും മർദ്ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.


