പത്തനംതിട്ട – 11 വർഷം മുമ്പുള്ള വണ്ടിച്ചെക്ക് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു . മുൻസിഫ് മജിസ്‌ട്രേറ്റ് നിഷാദ് ഇബ്രാഹിമാണ് ഗിരീഷ് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് വാറന്റോ സമൻസോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗിരീഷ് അറിയിച്ചു. രേഖകളെല്ലാം തയാറാക്കി വാഹനം റോഡിലിറക്കിയിട്ടും അനുഭവം ഇതാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഗിരീഷ് പറഞ്ഞു. പമ്പ സർവീസുമായി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി .
ഈ കേസിൽ മുൻപ് ഒരു സമൻസോ വാറന്റോ വന്നിട്ടില്ല. ഇത്രയും കാലം ഞാൻ ചെയ്ത പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോ മനസ്സിലായല്ലോ ?’ എന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ രേഖകളും കൃത്യമാക്കി ഒരു വാഹനം റോഡിലേക്ക് ഇറക്കിയപ്പോൾ എനിക്ക് കിട്ടിയ അനുഭവം ഇതാ. യാതൊരു രേഖയും ഇല്ലാതെ ഒരു വാഹനം കാസർകോട്ടു നിന്ന് ഇങ്ങോട്ട് പോന്നിട്ടുണ്ട്. ആ വാഹനത്തിൽ നമ്മുടെ നേതാവ് ഇരിപ്പുമുണ്ട്. ഈ നേതാവിന് അറിയില്ല അദ്ദേഹം പോകുന്ന വാഹനത്തിന് ഇങ്ങനൊരു പ്രശ്‌നം ഉണ്ടെന്ന്. ആ രീതിയിലേക്ക് കൊണ്ടുപോയത് ഗതാഗത വകുപ്പാണ്. നേതാവിനെ പറഞ്ഞിട്ട് കാര്യമില്ല. ഗതാഗത വകുപ്പാണ് ഉത്തരവാദി’, ഗിരീഷ് പറഞ്ഞു.
ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറുകിലുള്ള വീട്ടിൽ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിന്റെ വാദം.
വർഷങ്ങൾ പഴക്കമുള്ള കേസ് പൊടിതട്ടി എടുത്തത് റോബിനെ അഴിക്കുള്ളിലാക്കാൻ വേണ്ടിയാണെന്നാണ് സൂചനകൾ. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്റെ സർവീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്റെ നടപടി. ആരുടേതാണെങ്കിലും പ്രതികാര നടപടിയുമായി മുന്നോട്ടു പോകട്ടെ എന്നു ബേബി ഗിരീഷിന്റെ ഭാര്യ നിഷ അറസ്റ്റിനു പിന്നാലെ പ്രതികരിച്ചു. ബേബി ഗിരീഷിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഭാര്യ ആരോപിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

