നേതാക്കന്മാർക്ക് അറിയില്ല. പക്ഷെ സാധാരണക്കാരന് അദ്ദേഹം ഉപകാരിയായ ജനപ്രതിനിധിയാണ്‌ !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സുരേഷ് ഗോപി എന്ന സിനിമാ നടനെ എല്ലാവർക്കുമറിയാം. അതിനുമപ്പുറം സാധാരണക്കാർക്ക് പോലും ഉപകാരിയായ, കൃത്യമായി തന്റെ ശ്രദ്ധയിൽ വരുന്ന കാര്യങ്ങളിൽ ഇടപെടുന്ന ഒരു മാതൃകാ ജനപ്രതിനിധി കൂടിയാണ് അദ്ദേഹം. നന്ദി സാർ. ഒരുപാട് നന്ദി .

ഇങ്ങനെഴുതാൻ കാരണം അനുഭവത്തിൽ കൂടി സുരേഷ് ഗോപിയെന്ന ജനപ്രതിനിധിയുടെ മാതൃകാപരമായ ഇടപെടലിന് സാക്ഷിയായത് കൊണ്ടാണ്. ലക്‌നൗ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നഴ്‌സായി ജോലി ചെയ്യുന്ന അജേഷ്‌ കെ മണി എന്ന പുതുപ്പള്ളിക്കാരൻ സുഹൃത്ത് അവിടെനിന്ന് എന്നെ വിളിക്കുന്നു. പുതുപ്പള്ളിയിലെ വീട്ടിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന അമ്മയെ അവരുടെയടുത്തേക്ക് കൊണ്ടുവരണം. പക്ഷെ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന അമ്മയെ ഓക്സിജൻ സിലിണ്ടർ അടക്കം ട്രെയിനിൽ കൊണ്ടുവരാൻ റയിൽവേയുടെ പ്രത്യേക പെർമിഷൻ ആവിശ്യമാണ്. അവരുടെ അച്ഛൻ പരിചയക്കാർ വഴിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ സാർ വഴിയും അപേക്ഷ കൊടുത്തിരുന്നതിൽ തീരുമാനം ഒന്നുമാകുന്നില്ല. ഓക്സിജൻ കോണ്സന്ട്രേറ്റ് എന്ന് അപേക്ഷയിൽ ഉള്ളതിനാലാകണം പല സെക്ഷൻറെയും അനുവാദങ്ങൾക്കായി എല്ലായിടത്തേക്കും അയച്ചതിനാൽ തീരുമാനം ഒന്നും ആയിരുന്നില്ല.

അപ്പോഴാണ് അജേഷ്‌ എന്നെ വിളിക്കുന്നത്. സംഘപരിവാർ നേതാക്കന്മാരോടും, പഴയകാല സഹപ്രവർത്തകരോടും ബന്ധം സൂക്ഷിക്കുന്നയാളാണ് ഞാനെന്ന് അജേഷിന് അറിയാം. മുമ്പും പലകാര്യങ്ങൾക്കും എന്നെ വിളിക്കുകയും എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഞാൻ പത്തനംതിട്ട ജില്ലയിലെ നേതാക്കന്മാർ പലരുമായും ബന്ധപ്പെട്ടു. കുമ്മനം രാജേട്ടനെ നേരിട്ട് പരിചയമുള്ളതിനാൽ അദ്ദേഹവുമായും ബന്ധപ്പെടാൻ ശ്രമിച്ചു. കേന്ദ്ര മന്ത്രിയായ ജോർജ്ജ് കുര്യൻ സാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എനിക്കതിശമായി തോന്നിയത് പത്തനംതിട്ടയിലെ ബിജെപിക്കാരായ ആരുടെ കയ്യിലും സുരേഷ് ഗോപിയെന്ന ബിജെപി എംപിയും, കേന്ദ്ര മന്ത്രിയുമായ അദ്ദേഹത്തിൻറെ ഫോൺ നമ്പറോ ബന്ധപ്പെടാനുള്ള വിവരങ്ങളോ ഇല്ലായെന്ന മറുപടിയാണ്. സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രനെ ബന്ധപ്പെടാൻ ശ്രമിച്ചു, അദ്ദേഹത്തിൻറെ സെക്രട്ടറി എന്റെ ഫോൺകാൾ എടുത്തു വിഷയം കേട്ടശേഷം അലക്ഷ്യമായി ഫോൺ വെച്ചതല്ലാതെ മറുപടി ഒന്നുമുണ്ടായില്ല. NCP (S) കോട്ടയം ജില്ലാ പ്രസിഡന്റ് പി എസ് ദീപുവിനെ ബന്ധപ്പെട്ടെങ്കിലും അതിലും പ്രതികരണമൊന്നും ഉണ്ടായില്ല.

എല്ലാവരുടെയും വാട്ട്സാപ്പിൽ വിശദമായ അപേക്ഷയും, ട്രെയിൻ ടിക്കറ്റ് വിവരങ്ങളും അജീഷിനെ ബന്ധപ്പെടാനുള്ള വിവരങ്ങളുമൊക്കെ അയച്ചെങ്കിലും ആരുടേയും പ്രതികരണമുണ്ടായില്ല. വാട്ട്സ്ആപ്പ് മെസേജുകൾ ആരും കാണുന്നതായി പോലും മനസിലായില്ല. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പ് , ജിമെയിൽ സമൂഹ മാമാധ്യമങ്ങൾ അടക്കമുള്ളവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണാവോ നേതാക്കന്മാർക്ക് ഇതൊക്കെ ? പത്തനംതിട്ടയിലെ സജീവമായ ഓൺലൈൻ മാധ്യമ പ്രവർത്തകനെന്ന നിലയിൽ എല്ലാവർക്കും എന്നെ അറിയാം എന്നിട്ടും ആരുടേയും പ്രതികരണമുണ്ടാകാതെ വന്നത് എന്നെ വിഷമിപ്പിച്ചു. അപ്പോഴേക്കും അജേഷ്‌ എന്നോട് പറഞ്ഞിട്ട് രണ്ടു ദിവസം കൂടിയായി. അജേഷ്‌ നാട്ടിലേക്ക് വരാനായി ലക്‌നോവിൽ നിന്ന് ട്രെയിനും കയറി. അവസാനം ജനം ടിവി മുൻ എംഡിയും, ഇപ്പോൾ തത്വമയി ടിവി ഉടമയും, സുഹൃത്തുമായ ചെങ്ങന്നൂർ സ്വദേശി രാജേഷ് പിള്ളയാണ് ആശ്വാസമായി സുരേഷ് ഗോപിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം എനിക്ക് മറുപടി തന്നത്.

പിന്നെയെല്ലാം വേഗത്തിൽ. മലയാളത്തിൽ കൊടുത്ത അപേക്ഷ ഇംഗ്ലീഷിൽ ആക്കിത്തരണമെന്ന് സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്ന് മെയിലിൽ മറുപടി മണിക്കൂറുകൾക്കകം. ഇംഗ്ളീഷിൽ അയച്ച അപേക്ഷ റയിൽവേ മന്ത്രാലയത്തിന് അടക്കം അയച്ചതിന്റെ മറുപടിയും കിട്ടിയത് മണിക്കൂപ്പറുകൾക്കകം. നാട്ടിൽ വന്ന അജീഷ് അമ്മയെ കൊണ്ടുപോകാനാകുമോ എന്ന സംശയത്തിൽ അസ്വസ്ഥനായി തിരുവനന്തപുരം ഡിആർഎം ഓഫീസിലേക്ക് വച്ചുപിടിച്ചു. ഇന്നവിടെ ചെന്നപ്പോൾ മിനിസ്റ്റർ കൂടിയായ സുരേഷ് ഗോപി എംപിയുടെ ലെറ്റർ ഡിആർഎമ്മിന്റെ മേശപ്പുറത്ത്. പിന്നെ വളരെ വേഗത്തിൽ നാല് മെഗാ ഓക്സിജൻ സിലിണ്ടർ അടക്കം അമ്മയെ കൊണ്ടുപോകാനുള്ള അനുമതി ലെറ്റർ ഡിആർഎം ഒപ്പിട്ട് അജീഷിന്റെ കയ്യിൽ കൊടുത്തു. അതുവാങ്ങിയ ശേഷവും സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്ന് അന്വേഷണവും എത്തി. അത്ഭുതപ്പെട്ടുപോയ അജീഷ് എന്നെ വിളിച്ചു പറഞ്ഞു, ഇത്ര കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഇദ്ദേഹത്തെയാണല്ലോ ഇവന്മാരെല്ലാം കൂടി സമൂഹമാധ്യമങ്ങളിൽ ട്രോളുന്നത് എന്ന്.

മുമ്പ് ഇതേപോലെ ഇടപെടൽ നടത്തിയ കേന്ദ്ര മന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനം സാർ ആയിരുന്നു. കോവിഡ് കഴിഞ്ഞ സമയത്ത് ട്രെയിനുകൾ ഓടിത്തുടങ്ങിയപ്പോൾ അജേ‌ഷിന്റെ ആശുപത്രിയിൽ വന്നുപെട്ട അസുഖബാധിതനായ”ശശിധരൻ പിള്ള “എന്ന ഒരാളെ നാട്ടിലേക്കെത്തിക്കാൻ ട്രെയിൻ ടിക്കറ്റ് അടക്കം എടുത്തു തന്ന് ഇടപെടൽ നടത്തിയത് കണ്ണന്താനം സാർ ആയിരുന്നു. ഇന്നും ഏതെങ്കിലും കാര്യങ്ങൾക്കായി അദ്ദേഹത്തെ സമീപിച്ചയാൾ അദ്ദേഹത്തിൻറെ ഡൽഹിയിലെ WMC സംഘടനാ വഴിയുള്ള എല്ലാ സഹായവും ചെയ്തു തരാറുണ്ട്.

പത്തനംതിട്ടയിലെ ബിജെപി നേതാക്കന്മാർക്ക് അറിയാത്ത, ബന്ധമില്ലാത്ത കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി സാറിനെ ഏതൊരു സാധാരണക്കാരനും അവരുടെ ആവശ്യങ്ങൾക്കായി അദ്ദേഹത്തിൻറെ തിരുവനന്തപുരത്തുള്ള ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ആദ്യമായാണ് ഇങ്ങനൊരു അപേക്ഷ ഓഫീസിലെത്തുന്നത് എന്നും ഓഫീസിലുള്ളവർ പറഞ്ഞു. അജേഷും കുടുംബവും നന്ദിയോടെ അസുഖ ബാധിതയായ അമ്മയോടൊപ്പം ലക്‌നോവിലേക്ക് യാത്രയാകും. സഹായിച്ച എല്ലാവർക്കും നന്ദി .

ടീം പത്തനംതിട്ടക്ക് വേണ്ടി, അജേഷ്‌ കെ മണിക്കൊപ്പം ജിബു വിജയൻ ഇലവുംതിട്ട

 

 

Leave a Reply

Your email address will not be published. Required fields are marked *