പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ജാമ്യം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മാതാവിൽ നിന്ന് 8.65 ലക്ഷം തട്ടിയ കേസിൽ മറ്റൊരു പ്രതിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോൻ മാത്യു(27)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
60 പേർ പ്രതികളായ പത്തനംതിട്ട പോക്സോ കേസിൽ ഒന്നാം പ്രതിയായ തോട്ടുപുറം കൈപ്പിലാലിൽ മേലേതിൽ ജോജി മാത്യുവിന്റെ (24) സഹോദരനാണ് ജോമോൻ മാത്യു. കേസിൽ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തിൽ ഷൈനുവിന്റെ (22) മാതാവിൽ നിന്നും രണ്ടു മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങി എടുക്കുകയായിരുന്നു.

ഈ രണ്ടു പ്രതികൾക്കും കഴിഞ്ഞയിടെ ജാമ്യം ലഭിച്ചിരുന്നു. ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷൻ തനിക്ക് കിട്ടിയ യഥാർഥ തുക പുറത്തു പറഞ്ഞതോടെയാണ് തട്ടിപ്പ് വെളിയിലായത്. ഈ അഭിഭാഷകന്റെ ഉപദേശത്തെ തുടർന്ന് ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം തന്നെ അറിയുന്നതെന്ന് ഡിവൈ.എസ്.പി. എസ്. നന്ദകുമാർ പറഞ്ഞു.
ഡിവൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. ജോമോൻ മാത്യുവിനെ കസ്റ്റഡിയിൽ എടുത്ത പോലീസ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി.


