ന്യൂയോർക്ക് – പാനമയിലും മിഡിൽ ഈസ്റ്റിലെ ഗാസയിലും സൈനികമായി ഇടപെടാൻ മടിക്കില്ലെന്നു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് കോൺഗ്രസ് തന്റെ വിജയം അംഗീകരിച്ചതിനു പിന്നാലെ ഫ്ലോറിഡ മാർ – എ – ലാഗോ വസതിയിൽ പത്രസമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, ഗ്രീൻലൻഡും കാനഡയും യുഎസിന്റെ ഭാഗമാകേണ്ടത് അനിവാര്യമാണെന്നും വരെ പറഞ്ഞു.
താൻ അധികാരമേൽക്കുന്ന ജനുവരി 20നു മുൻപ് ഗാസയിൽ ഹമാസ് ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ അതിശക്തമായ ആക്രമണം ഉണ്ടാവുമെന്നു ട്രംപ് പറഞ്ഞു. ഹമാസിന്റെ കൈയ്യിൽ 7 അമേരിക്കക്കാർ ഉൾപ്പെടെ 101 ബന്ദികൾ ഉണ്ടെന്നാണ് കണക്ക്. ഈ ബന്ദികളുടെ മോചനത്തിന് ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ട്രംപ് മിഡിൽ ഈസ്റ്റ് ചുമതല ഏല്പിച്ച സ്റ്റീവ് വിറ്റ്‌കോഫ് പത്രസമ്മേളനത്തിൽ പറഞ്ഞത് ‘പുരോഗതി’ ഉണ്ടെന്നാണ്. ബുധനാഴ്ച അദ്ദേഹം ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും.
പാനമ കനാലും ഗ്രീൻലൻഡും പിടിച്ചെടുക്കാൻ അമേരിക്കയുടെ സൈനിക നടപടികൾ ഉണ്ടാവാം. സൈനിക നടപടിയോ സാമ്പത്തിക സമ്മർദമോ ഉപയോഗിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി, അവ ഒഴിവാക്കുമെന്നു താൻ പറയില്ലെന്നും ട്രംപ് വ്യക്തമാക്കി. “പാനമ കനാൽ നമ്മുടെ രാജ്യത്തിനു സുപ്രധാനമാണ്. അതേപ്പറ്റി നമുക്കു എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഗ്രീൻലൻഡ് നമ്മുടെ ദേശരക്ഷയിൽ പ്രധാനമാണ്.”
ട്രംപിന്റെ പുത്രൻ ട്രംപ് ജൂനിയർ അതിനിടെ ഗ്രീൻലൻഡ് സന്ദർശനത്തിന് എത്തിയിട്ടുണ്ട്. ഡെന്മാർക്കിന്റെ സ്വയം ഭരണ പ്രദേശം വിട്ടു കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ആ രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. അധികാരമേറ്റെടുക്കാൻ പോകുന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങൾ ലോക സമാധാനത്തിനുള്ള തിരിച്ചടിയാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കൂടുതൽ സംഘർഷത്തിലേക്ക് ലോക രാജ്യങ്ങൾ നീങ്ങുമെന്ന സൂചനയാണ് ഇത് നൽകുന്നത്. വരും വർഷങ്ങൾ യുദ്ധങ്ങളുടെ വർഷങ്ങളാകാതിരിക്കട്ടെ. !!


