ചെന്നൈ – കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്നും (11/06/2026) വൈകിട്ട് 05.35 പുറപ്പെട്ട 12695 MAS TVC SF എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് (B3/23) യാത്ര ചെയ്തിരുന്ന പത്തനംതിട്ട അടൂർ സ്വദേശിനി ദീപ (45) എന്ന വീട്ടമ്മയെ വണിയമ്പാടി റയിൽവേ സ്റ്റേഷനും ജോലാർപ്പെട്ടി റയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ (12/06/2026) രാവിലെ കണ്ടെത്തി.
മൃതദേഹത്തിൽ നിന്നും സ്വന്തം പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് റയിൽവേ ഉദ്യോഗസ്ഥർ കണ്ടെത്തി. ബോഡി നിലവിൽ ജോളാർപ്പേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. അടൂരിൽ നിന്നും പരേതയുടെ അടുത്ത ബന്ധുക്കൾ ജോളാർപ്പേട്ടിലേക്ക് തിരിച്ചിട്ടുണ്ട് എന്നാണറിയുന്നത്.
ചെന്നൈ – തിരുവനന്തപുരം ട്രെയിൻ യാത്രക്കിടയിൽ വീട്ടമ്മയെ കാണാതായ വിഷയം സഹയാത്രികയും ഗുജറാത്തിലെ അഹമ്മദാബാദ് കൃഷ്ണ നഗർ വാർഡ് നിവാസിയുമായ ജയാ കാർത്തിക്ക് മുഖേന കേരള സമാജം അഹമ്മദാബാദ് മുൻ പ്രസിഡന്റ് സി ഗിരീശനാണ് സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഉടനെ വീട്ടമ്മയുടെ ഫോട്ടോയും അനുബന്ധ വിവരങ്ങളും അടങ്ങിയ പോസ്റ്റ് തയ്യാറാക്കി ചെന്നൈയിലെ നോർക്ക ഡവലപ്പ്മെന്റ് ഓഫീസറായ അനു പി ചാക്കോ, സതേൺ റെയിൽവേയുടെ ചെന്നൈ ഓഫീസ് ജീവനക്കാരി അമിത ദക്ഷിണാമൂർത്തി, വിവിധ മലയാളി സമാജങ്ങൾ തുടങ്ങിയ പ്രവാസി സഹോദര സംഘടനകളുടേയും വ്യക്തികളുടേയും സഹായ സഹകരണത്തോടെ തമിഴ്നാട്ടിൽ വ്യാപകമായി പ്രചാരണം നടത്തുന്നതിന് ഇടയിലാണ് കാണാതായ ദീപയുടെ മരണം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.


