ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തിയ ക്യാപ്റ്റൻ റീന വർഗീസിനെ ആദരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തി പത്തനംതിട്ടയുടെയും കോന്നിയുടെയും അഭിമാനമായി മാറിയ കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വീട്ടിൽ എത്തി ആദരിച്ചു .

കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻ പോലും മറന്ന് ആക്രമണഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന.

കഴിഞ്ഞ തിങ്കളാഴ്ച കോപർഷി വനത്തിൽ ആണ് പോലീസും സി ആർ പി എഫ് ഉം ചേർന്ന് മാവോയിസ്റ്റുകളെ നേരിട്ടത്.ഏറ്റുമുട്ടലിന് ഇടയിൽ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ് അത്രത്തിനെ ആണ് റീന രക്ഷപെടുത്തിയത്. ഏറ്റുമുട്ടലിൽ ഇരു കാലുകളിലും മൂന്ന് തവണ വെടിയേറ്റ് രക്തം വാർന്നൊലിക്കുന്നു എന്ന സന്ദേശമാണ് മഹാരാഷ്ട്ര പോലീസിന് ലഭിച്ചത്.

ഉടൻ തന്നെ മഹാരാഷ്ട്ര പോലീസ് ഇദ്ദേഹത്തെ രക്ഷ പെടുത്തുന്നതിനുള്ള ദൗത്യം പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിനെ ഏല്പിച്ചതോടെ രക്ഷാ ദൗത്യം ക്യാപ്റ്റൻ റീന വർഗീസും പൈലറ്റും ഏറ്റെടുക്കുകയായിരുന്നു . തുടർന്ന് ഇവർ ഇരുവരും കോപർഷി വനത്തിലേക്ക് പറക്കുകയായിരുന്നു. കിലോമീറ്ററുകളോളം ചുറ്റപ്പെട്ടു കിടക്കുന്ന വനത്തിൽ ഇദ്ദേഹത്തെ കണ്ടെത്തുക എന്നത് തന്നെ സാഹസമായിരുന്നു. കണ്ടെത്തിയാൽ തന്നെ ഇടത്തൂർന്ന് വളർന്ന വനത്തിനുള്ളിൽ ഹെലികോപ്റ്റർ ഇറക്കി നിർത്തുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. മാത്രമല്ല ഹെലികോപ്റ്റർ ഇറക്കി നിർത്താന്ന് കഴിയുന്ന സാഹചര്യം ആയിരുന്നില്ല അവിടെ ഉണ്ടായിരുന്നത്.

കമാൻണ്ടോയെ കണ്ടെത്തിയ ശേഷം കണ്ടം പോലെ കിളച്ചിട്ടിരുന്ന ഭൂമിയുടെ പന്ത്രണ്ട് അടി മുകളിൽ ഹെലികോപ്റ്റർ അന്തരീക്ഷത്തിൽ നിർത്തുകയും ഹെലികോപ്റ്ററിന്റെ നിയന്ത്രണം സഹ പൈലറ്റിനെ ഏൽപ്പിച്ച ശേഷം ഇത്രയും ഉയരത്തിൽ നിന്ന് ചാടി റീന കമാണ്ടോയെ രക്ഷപെടുത്തി കൊണ്ടുപോരുകയായിരുന്നു. ഈ സഹസികമായ രക്ഷാ ദൗത്യത്തിന് മുക്തകണ്ഠമായ പ്രസംസയാണ് ലഭിച്ചത്. ആദ്യം തന്നെ മഹാരാഷ്ട്ര സർക്കാരും ആഭ്യന്തര വകുപ്പും വലിയാ ആദരവാണ് ഈ പൈലറ്റിന് നൽകിയത്. അതിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിലേക്ക് വിളിച്ച് ആശംസകൾ അറിയിച്ചത്. ഏറ്റവും വലിയ അംഗീകാരമായി കാണുന്നു എന്ന് റീന വർഗീസ് പറഞ്ഞു.

ചെറുപ്പകാലം മുതൽ ഒരു പൈലറ്റ് ആകണം എന്ന ആഗ്രവുമായി നടന്ന റീന പത്താം ക്ലാസ് വരെ മൈലപ്ര മൌണ്ട് ബഥനിയിലും തുടർ പഠനം തിരുവനന്തപുരം പട്ടം സെന്റ് മേരീസിലും ആയിരുന്നു. ഇതിന് ശേഷമാണ് കോയമ്പത്തൂർ എയ്റോനോട്ടിക് എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ ആണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത് കോവിഡ് രോഗികളെ ലക്ഷ ദ്വീപിൽ നിന്നും ഓഖി ദുരന്തത്തിൽ പെട്ടവരെ നിരവധി ദീപുകളിൽ നിന്നും ഈ ധീര വനിത രക്ഷിച്ചിരുന്നു.

ഛത്തീസ്‌ഗഡിൽ മുൻപ് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുമ്പോൾ ജോലി ചെയ്തിട്ടുള്ള റീനക്ക് ഇനിയും യുദ്ധ വിമാനം പറപ്പിക്കണം എന്നാണ് ആഗ്രഹം.കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ പരേതനായ സി വി വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ് റീന വർഗീസ്.

Leave a Reply

Your email address will not be published. Required fields are marked *