ആലപ്പുഴ – ചലഞ്ചുകളെല്ലാം നല്ലതിനല്ല എന്ന് തെളിയിക്കുന്നതാണ് ആലപ്പുഴയിൽ നടന്ന ഈ സംഭവം. പിരിവ് എന്നത് തന്നെ ഒരു തട്ടിപ്പ് ആണെന്ന് ഇനിയെത്ര പേർക്ക് മനസിലാക്കാൻ ഇരിക്കുന്നു. വയനാട് ദുരന്തബാധിതർക്കായി ബിരിയാണി ചലഞ്ചും പണപ്പിരിവും നടത്തി തട്ടിപ്പെന്ന് പരാതി. ആലപ്പുഴയിലാണ് ബിരിയാണി ചലഞ്ച് വഴി പണം പിരിച്ച് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്ന് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽരാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.

എഐവൈഎഫ് പുതുപ്പള്ളി സെക്രട്ടറി ശ്യാംലാലിന്റെ പരാതിയിലാണ് കേസെടുത്തത്. ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ. ഒരു ബിരിയാണിക്ക് 100 രൂപ നിരക്കിൽ 1200ഓളം ബിരിയാണികൾ വിറ്റെങ്കിലും ലഭിച്ച തുക സർക്കാരിന് കൈമാറിയില്ല. സെപ്റ്റംബർ ഒന്നിനാണ് തണൽ എന്ന ജനകീയ കൂട്ടായ്മ ‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തിയത്. ഇതേപോലെ കേരളത്തിലുടനീളം ദുരന്ത ബാധിതരെ സഹായിക്കാനെന്ന പേരിൽ നടന്ന പിരിവുകളെ കുറിച്ചെല്ലാം സമഗ്രമായ ഒരന്വേഷം നടത്തണമെന്നും ആവിശ്യം ഉയർന്നിട്ടുണ്ട്.


