തൃശൂർ – പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വടക്കുംനാഥന്റെ മണ്ണിൽ ഗംഭീര വരവേൽപ്. സ്വരാജ് റൗണ്ട് തൊട്ട് സമ്മേളന നഗരി വരെ റോഡ് ഷോയായിട്ടാണ് അദ്ദേഹം എത്തിയത്. മോദിക്കൊപ്പം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും, സുരേഷ് ഗോപിയും, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയെ കാണാനായി റോഡിന് ഇരുവശവും നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയത്. തേക്കിൻകാട് മൈതാനത്തിൽ രണ്ട് ലക്ഷത്തോളം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ പങ്കെടുക്കാനായിട്ടാണ് മോദി കേരളത്തിലെത്തിയത്. പരിപാടിയിൽ പങ്കെടുക്കാനായി നടി ശോഭന, പിച്ചച്ചട്ടിയെടുത്തു സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, പത്തനംതിട്ടയിലെ ജീവകാരുണ്യ പ്രവർത്തക ഡോ. സുനിൽ, തുടങ്ങി നിരവധി സ്ത്രീ രത്നങ്ങളാണ് പങ്കെടുത്തത്.

കേരളത്തിലെ അമ്മമാരെ സഹോദരിമാരെ.. എന്ന് അഭിസംബോധന ചെയ്തു തുടങ്ങിയ പ്രസംഗത്തിൽ കേരളത്തിൽ സാമൂഹിക പരിഷകർത്താവായ ഇന്നലെ ജയന്തി ദിനമായിരുന്ന മന്നത്ത് പത്മനാഭനെ അനുസ്മരിക്കുകയും, ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

അഞ്ചു ബോബി ജോർജ്ജിനെ പോലെയും, പിടി ഉഷയെ പോലെയും രാജ്യത്തെ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്ത്രീകൾ കേരളത്തിൽ നിന്നാണ്. കാർത്യായനീയമ്മയും ഭാഗീരത്ഥിയമ്മയും വിദ്യാഭാസത്തിനും സാക്ഷരതക്കും പ്രായമില്ല എന്നും തെളിയിച്ചു. സമാനമായ രീതിയിൽ സ്വതന്ത്ര്യസമരത്തിലും ഭാഗമായ എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്ത്രീകളും കേരളത്തിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
പുഷ്പവൃഷ്ടിയോടെ പതിനായിരങ്ങളാണ് ജനറൽ ആശുപത്രി ജങ്ഷനിൽ നിന്നും നായ്‌ക്കനാൽ വരെ മോദിയെ ഒരു നോക്ക് കാണുന്നതിനായി അണിനിരന്നത്. പാർലമെന്റിൽ വനിത ബിൽ പാസ്സായതിന്റെ അനുമോദന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. സമ്മേളനത്തിൽ വനിതകൾക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തിൽ പങ്കെടുത്തത് .



