ഇടുക്കി – അടിമാലിയിൽ പെൻഷൻ കിട്ടാതെ ചട്ടിയുമായി ഭിക്ഷയെടുത്ത് സമരം ചെയ്ത സംഭവത്തിലെ മറിയക്കുട്ടി പുതിയ അപേക്ഷയുമായി വാർഡ് മെമ്പർക്കൊപ്പം വില്ലേജ് ഓഫീസിലെത്തി. സൈബറിടങ്ങളിൽ സിപിഎമ്മുകാർ തന്റെ പേരിൽ ഉണ്ടെന്ന് പറയുന്ന ഒന്നരയേക്കർ ഭൂമി കണ്ടെത്തിത്തരണമെന്ന് മറിയക്കുട്ടി വില്ലേജ് ഓഫീസറോട് അപേക്ഷിക്കുന്നു. പഞ്ചായത്ത് മെമ്പർ ജിൻസി മാത്യുവിനൊപ്പം എത്തിയാണ് വില്ലേജ് ഓഫീസിൽ മറിയക്കുട്ടി അപേക്ഷ സമർപ്പിച്ചത്. മറിയക്കുട്ടിക്കെതിരെ നടന്ന വ്യാപക സൈബര്‍ ആക്രമണത്തോടെ തനിക്കറിയാതിരുന്ന ഒന്നരയേക്കർ വസ്തു എവിടെയാണെന്ന് കണ്ടെത്തി തരുമെന്ന പ്രതീക്ഷയിലാണവർ.
പാർട്ടിക്കാർ പറഞ്ഞതുപോലെ, തന്റെ പേരിലുള്ള സ്ഥലം കണ്ടെത്തി തരണമെന്ന് മറിയക്കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ചെന്ന് അപേക്ഷ നൽകിയതെന്ന് വാർഡ് മെമ്പർ ജിൻസി മാത്യു പറഞ്ഞു. സിപിഎം തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും പാർട്ടിക്കാർ കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെടുന്നു. പെൻഷൻ കിട്ടാതെ ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ പാർട്ടിക്കാർ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായതായും മറിയക്കുട്ടി പറഞ്ഞു.


