തിരുവല്ല – ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി. ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോട് കൂടിയ വിഗ്രഹമാണ് ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്.
ഇതോടൊപ്പം ബാണലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതിനാലാണ് ജലത്തിന് അടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. എൺപതുകളിൽ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ് ബിംബം അവസാനമായി പുറത്തെടുത്ത് പൂജ നടത്തിയത് എന്ന് പറയപ്പെടുന്നു.
തുടർന്ന് തിരികെ പ്രതിഷ്ഠിച്ച വിഗ്രഹം ഇക്കുറി ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി ജലവന്തിക്കുളം വറ്റിച്ചപ്പോഴാണ് പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി 10.15 ഓടെ വിഗ്രഹം ലഭിച്ചു തുടർന്ന് പ്രത്യേക പൂജകൾ നടത്തി വിഗ്രഹം ശ്രീവല്ലഭ ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനയ്ക്ക് ശേഷം പ്രദക്ഷിണമായി തിരികെ ജലവന്തി മാളികയിൽ കൊണ്ടുവന്നു.
ഓട്ടുപാത്രത്തിൽ അരി നിറച്ച് അതിനുള്ളിൽ വിഗ്രഹം വെച്ച് തിരികെ ജലപ്രതിഷ്ഠ നടത്തി വിഗ്രഹം ജലവന്തി യിൽ പുന:സ്ഥാപിച്ചു. രണ്ടുദിവസം നീണ്ട തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് ജലവന്തിക്കുളം വറ്റിച്ച് വിഗ്രഹങ്ങൾ പുറത്തെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ അഖണ്ഡ നാമജപയജ്ഞം ആരംഭിച്ചു
@ സന്തോഷ്സദാശിവമഠം


