കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ പി.ആർ.അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇ.ഡി കൂടുതൽ തെളിവുകൾ നൽകിയ സാഹചര്യത്തിലാണ് ഇത്. തെളിവുകൾ വിശകലനം ചെയ്താണ് സിപിഎമ്മിന്റെ വാദങ്ങൾ പൊളിച്ചടുക്കിക്കൊണ്ടുള്ള കോടതി വിധി. മുദ്രവച്ച കവറിൽ നൽകിയ തെളിവുകളെ കുറിച്ച് പൊതു സമൂഹത്തിന് അറിവില്ല. എങ്കിലും ജാമ്യം തള്ളിയതോടെ ഇഡിയുടെ കൈയ്യിൽ കാര്യമായ തെളിവുണ്ടെന്ന വിലയിരുത്തലാണ് ഉയരുന്നത്.
അരവിന്ദാക്ഷൻ ‘കള്ളപ്പണം വെളുപ്പിക്കൽ യന്ത്രത്തെ’ പോലെയാണു പ്രവർത്തിച്ചതെന്ന് ഇഡി കോടതിയെ അറിച്ചിരുന്നു. കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാവ്, ജനപ്രതിനിധി, സഹകാരി തുടങ്ങിയ സാധ്യതകൾ മുതലെടുത്താണു അരവിന്ദാക്ഷൻ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ വഴി കള്ളപ്പണം നിക്ഷേപിക്കാൻ ഒത്താശ ചെയ്തു വൻതുക കമ്മിഷൻ വാങ്ങിയതെന്നാണ് ഇ.ഡിയുടെ ആരോപണം. ഇതെല്ലാം പരിഗണിച്ചാണ് സിപിഎം നേതാവിന്റെ ജാമ്യ ഹർജി തള്ളിയത്. കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസിന്റെ ജാമ്യ ഹർജിയും അംഗീകരിച്ചില്ല.
അരവിന്ദാക്ഷൻ, കൂട്ടുപ്രതി പി.സതീഷ്‌കുമാർ എന്നിവർ കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുകൾ വഴി നടത്തിയ തിരിമറികളുടെ വിവരങ്ങളാണ് ഇ.ഡി. മുദ്രവച്ച കവറിൽ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ഈ തെളിവുകളുടെ ആധികാരികതയിൽ കോടതി വിശ്വാസം അർപ്പിച്ചതിന് തെളിവാണ് ജാമ്യം നിഷേധിക്കൽ. അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇ.ഡി, കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഫോൺ സംഭാഷണങ്ങളിലെ വിവരങ്ങളും കോടതിയിൽ അറിയിച്ചിരുന്നു.


