പത്തനംതിട്ട – കൂട്ടുകാരനോട് വീഡിയോ എടുക്കാൻ പറഞ്ഞ ശേഷം പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയ യുവാവ് നാട്ടുകാരെയും, ഫയഫോഴ്‌സിനെയും കുറേനേരം വട്ടംകറക്കി. ചാടിയ ഭാഗത്ത് നിന്ന് അരകിലോമീറ്ററോളം മാറി നദിയിലേക്ക് ചാഞ്ഞുനിന്ന വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന ഇയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ മാംകീഴിൽ വീട്ടിൽ ശോഭയുടെ മകൻ അഖിൽ എന്നു വിളിക്കുന്ന സുധി (19) ആണ് മുണ്ടോമൂഴി പാലത്തിൽ നിന്നും കല്ലാറിലേക്ക് ചാടിയത്.
ബുധൻ വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്. ഫയർ ഫോഴ്സ്, സ്‌കൂബ ടീം എന്നിവർ ഉൾപ്പെടെയുള്ള വലിയൊരുസംഘം തെരച്ചിൽ നടത്തുമ്പോഴാണ് അര കിലോമീറ്റർ മാറി കല്ലാറ്റിലെ പേരുവാലി എന്ന സ്ഥലത്തിനടുത്ത് വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഇയാളെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ ഇയാൾ സുരക്ഷിതനാണ്.


