കുമ്പനാട് – പൊതുറോഡിലെ മരാമത്ത് പണികളുമായി ബന്ധപ്പെട്ടു എടുത്ത കുഴികൾ യഥാസമയം അപകടം ഒഴിവാക്കാൻ ജാലിയിട്ട് സംരക്ഷിക്കുകയോ, അപകട സൂചനകൾ സ്ഥാപിക്കുകയോ ചെയ്യാതെ വീഴ്ച വരുത്തിയ പൊതുമരാമത്ത് ജീവനക്കാർക്കും എക്സിക്യൂട്ടീവ് എൻജിനീയർമാർ അടക്കമുള്ളവർക്കെതിരെ നിയമ നടപടിയുമായി കുമ്പനാട് കവലയിലെ കുഴിയിൽ വീണു കാലൊടിഞ്ഞ അഭിഭാഷകനും, നോട്ടറി അഡ്വക്കേറ്റും ഡിസിസി ജനറൽ സെക്രട്ടറിയും കുമ്പനാട് ചെള്ളേത്ത് വീട്ടിൽ അഡ്വ. ഷാം കുരുവിള നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പിഡബ്ള്യുഡി പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനീയർ ഇരവിപേരൂർ അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്.
ടികെ റോഡിൽ കുമ്പനാട് കവലക്ക് പഴയ ഷിബിൻ ബേക്കറിക്കും, മെഡിക്കൽ സ്റ്റോറിനും സമീപം റോഡരികിലെ നടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കുഴിയിൽ വീണു അപകടമുണ്ടായത്. റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകാനായി നിർമ്മിച്ച മാൻഹോൾ ജാലി ( ഇരുമ്പു നെറ്റ് ) മറ്റോ ഉപയോഗിച്ച് സംരക്ഷിക്കാതിരുന്നതിനാലാണ് കുഴിയിലേക്ക് കാൽവഴുതി വീഴുകയും ഇടതുകാലിന്റെ ഞരമ്പ് മുറിഞ്ഞു പോകുകയും, കാൽമുട്ടിന് അടക്കം പരിക്കേൽക്കുകയും ചെയ്തത്.
ഇപ്പോഴും വോക്കറിന്റെയും, ഊന്നുവടിയുടെയും സഹായത്തോടെയാണ് അദ്ദേഹം നടക്കുന്നത്. മുൻപും ഇതേ കുഴിയിൽ വീണു പലർക്കും അപകടമുണ്ടായിട്ടുണ്ട്. റോഡിലെ വെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച മാൻഹോളുകൾ ജാലി ഉപയോഗിച്ച് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അധികൃതർ നിർവ്വഹിക്കാത്തതിനാലാണ് അപകടമുണ്ടായത്. ഈ അനാസ്ഥക്കെതിരെ ഭാരതീയ ന്യായ സംഹിത 125 , 125 A , 125 B എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതിൽ കോയിപ്രം പോലീസ് കേസെടുത്തിരിക്കുന്നത്.


