ആന്ധ്രയിലും രാജസ്ഥാനിലും ഉൾപ്പെടെ കോൺഗ്രസിനുണ്ടായ ഗതികേടിലേക്ക് കേരളത്തെ തള്ളി വിടരുത് : ഡോ. പ്രകാശ് പി തോമസ്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ആന്ധ്രയിലും തെലുങ്കാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലും പഞ്ചാബിലും ഹരിയാനയിലും ആസാമിലും മുൻപിൽ നിന്ന് നയിച്ച നേതാക്കന്മാരെ അവഗണിച്ച് ചിലരെ കെട്ടിയിറക്കിയത് നിമിത്തം കോൺഗ്രസിന് ഉണ്ടായ ഗതികേടിലേക്ക് കേരളത്തെ തള്ളി വിടരുത് എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറിയും നാഷണൽ ക്രിസ്ത്യൻ അലൈൻസ് സംസ്ഥാന പ്രസിഡന്റുമായ ഡോ.പ്രകാശ് പി തോമസ് പ്രസ്താവിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിച്ച 2 മുന്നണികൾ തമ്മിലുള്ള മത്സരമാണ് കേരളത്തിൽ നടന്നത്. കേരള സമൂഹം വി ഡി സതീശന്റെ നിലപാടുകളും ഇടപെടലുകളും അംഗീകരിച്ചു എന്നതാണ് തെരഞ്ഞെടുപ്പിലെ ചരിത്രപരമായ വിജയം സൂചിപ്പിക്കുന്നത്. നല്ല വിജയം ലഭിച്ചില്ല എങ്കിൽ വനവാസത്തിന് പോകും എന്ന് തീർത്ത് പറയുവാൻ കരുത്തുള്ള മറ്റ് രാഷ്ട്രീയനേതാക്കൾ ഇന്ന് കേരളത്തിലില്ല. ആത്മാർത്ഥമായി അധ്വാനിച്ചവന് ഉള്ള വിശ്വാസമാണ് ആ വാക്കുകളിൽ പ്രതിഫലിച്ചത്. കേരളത്തിലെ വിവിധ സമൂഹങ്ങളുമായി ചർച്ചചെയ്ത് അവരുടെ പ്രശ്നങ്ങൾ പഠിച്ച് അതിന് പരിഹാരം നൽകുമെന്ന് ഉറപ്പു നൽകി അവരെ കൂടെ നിർത്തി അതിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ആ വാക്കുകളിൽ പ്രതിഫലിച്ചത്. അതുകൊണ്ടുതന്നെയാണ് വി ഡി സതീശന്റെ നേതൃത്വത്തിൽ തന്നെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് നേതൃത്വത്തിനും ഇത് അറിയാവുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പിനു മുൻപ് മറ്റ് മുഖ്യമന്ത്രി സ്ഥാന മോഹികൾ രംഗത്തു വരാതിരുന്നത്. വന്നിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്ന് ആകുമായിരുന്നു. മുമ്പിൽ നിന്നു നയിച്ചവനിൽ ഉള്ള വിശ്വാസം കൊണ്ട് കേരള ജനത ഒറ്റക്കെട്ടായി വോട്ട് ചെയ്തതു കൊണ്ടാണ് ജയിക്കുമെന്ന് യുഡിഎഫ് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സ്ഥാനാർത്ഥികൾ പോലും പ്രാദേശിക നേതാക്കളുടെ കാലുവാരലിനെ പോലും മറികടന്ന് ഈ സുനാമിയിൽ ജയിച്ചു കയറിയത്. സുനാമിയുടെ ദിശ മാറുവാൻ അധികം സമയം ആവശ്യമില്ല എന്ന് മനസ്സിലാക്കണം. വീണ്ടും രണ്ട് ഉപതിരഞ്ഞെടുപ്പുകൾ കൂടി നടത്തി സാധാരണ ജനത്തിന്റെ പണം ധൂർത്തടിക്കുന്നത് അപകടകരമായ ഫലങ്ങൾ ഉണ്ടാക്കാം. കോൺഗ്രസിന് പാർലമെൻറിൽ ഒരു അംഗത്തെ നഷ്ടപ്പെടുത്തുവാൻ അത് കാരണമാകാം. അതിനിടയാകാതിരിക്കുവാൻ ജനവികാരം മനസ്സിലാക്കി പക്വമായ ഇടപെടലുകൾ നടത്തുന്നത് ഉചിതമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *