പന്തളം: മധ്യവയസ്കനെ മർദ്ദിച്ച് സ്കൂട്ടർ തട്ടിയെടുത്ത മോഷണ സംഘത്തെ സാഹസികമായി പന്തളം പോലീസ് പിടികൂടി. കൊടുമൺ കണിയാകോണത്ത് കിഴക്കേതിൽ ശിവൻറെ മകൻ ശരത് Age 21, പാലമേൽ മുതുകാട്ടുകര ഗണേഷ് ഭവനത്തിൽ കണ്ണൻ ഗണേഷ് Age 21, വള്ളിക്കോട് കുറ്റിയിൽ വീട്ടിൽ ശിവരാജൻ Age 21 ,കൊടുമൺ ഈസ്റ്റ് സുജാ ഭവൻ വീട്ടിൽ അജയകുമാറിന്റെ മകൻ അമിത് കുമാർ Age 23 എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കുടശ്ശനാട് അരുൺ ഭവനിൽ തുളസീധരനെയാണ് ഇവർ ആക്രമിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ തുളസിധരൻ വളം വാങ്ങി തിരികെ വരും വഴി കുടശ്ശനാട് കൈതക്കാട്ടുപടി അമ്പലത്തിന്റെ കാണിക്ക വഞ്ചിയിൽ കാണിക്ക ഇടുന്ന സമയത്താണ് സംഭവം.
കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി രാത്രി 10 മണിയോടെയാണ് ബൈക്കിൽ എത്തിയ നാലംഗ സംഘം മരക്കഷണം കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച്, കയ്യിലിരുന്ന സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചു വാങ്ങി ഇയാളുടെ ഉടമസ്ഥതയിലുള്ള KL 31P 0757 നമ്പർ TVS ജൂപ്പിറ്റർ സ്കൂട്ടർ തട്ടിയെടുത്ത് ഓടിച്ചു പോകുകയായിരുന്നു.പരിക്കേറ്റ തുളസീധരൻ പന്തളം സിഎം ആശുപത്രിയിൽ ചികിത്സയിലാണ്. തുളസീധരന്റെ തലയിൽ നാല് സ്റ്റിച്ചുകളുണ്ട്. സംഭവം അറിഞ്ഞ് പ്രദേശവാസികൾ ഏറെ പരിഭ്രാന്തരായിരുന്നു.
കേസ് അന്വേഷണത്തിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി പ്രദീപ് കുമാർ വി എസിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ് എച്ച് ഒ സജീഷ് കുമാർ വി , എസ് ഐ മാരായ യുവി വിഷ്ണു, വിഷ്ണു സജീവ് പോലീസ് ഉദ്യോഗസ്ഥരായ അജീഷ് സി ആർ , അൻവർഷാ എസ്, നിസാർ മൊയ്തീൻ, അമൽ ഹനീഫ്, അരുൺ ബി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. നൂറിലധികം സിസിടിവികൾ പരിശോധിച്ച പോലീസ് പ്രദേശത്തു നിന്നും ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.പ്രദേശത്തെ മോഷണ കേസുകളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥൻ മോഷണ സംഘത്തിലെ കണ്ണനെ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
കാരക്കാട്ടുള്ള ഒളിയിടത്തിൽ നിന്നും അതിസാഹസികമായാണ് കണ്ണനെ പിടികൂടിയത്.പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് അന്വേഷണസംഘം കീഴ്‌പ്പെടുത്തിയത്. തുടർന്ന് മോഷണ സംഘാംഗങ്ങളെ ഓരോരുത്തരെയായി ഒളിത്താവളങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു. ഇടത്തിട്ട ചക്കാല മുക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന സ്കൂട്ടർ കണ്ടെടുത്തു.ശരത്തിന് കൊടുമൺ ,അടൂർ എന്നീ പോലീസ് സ്റ്റേഷനിൽ NDPS കേസുകളടക്കം 7 കേസുകളും, കണ്ണനും അമിത് കുമാറിനും കൊടുമൺ പോലീസ് സ്റ്റേഷനിൽ വധശ്രമം അടക്കമുള്ള കേസുകളും, ശിവരാജിന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



