ശബരിമല ∙ വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുകയാണ്. ഏപ്രിൽ 18 വരെ പൂജകളും ദർശനത്തിനുള്ള സൗകര്യവും ഉണ്ട്. 18ന് രാത്രി 10ന് നട അടയ്ക്കും. ഏപ്രിൽ 10 ന് വൈകിട്ടാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്നത്. അയ്യപ്പന്മാർ കാത്തിരിക്കുന്ന വിഷുക്കണി ദർശനം 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ് നടക്കുക. ദർശനശേഷം തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകും.
സാധാരണ മേടം ഒന്നിനാണ് വിഷു ആഘോഷം എങ്കിലും ഇത്തവണ ഉദയത്തിനു ശേഷമാണ് സൂര്യൻ അടുത്ത രാശിയിലേക്കു മാറുന്നത്. അതിനാലാണ് മേടം രണ്ടിന് ആണ് വിഷുക്കണി ദർശനം വന്നത്. മണ്ഡല– മകരവിളക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിന് എത്തുന്നത് വിഷുവിനാണ്. അതിനാൽ വിപുലമായ തയാറെടുപ്പുകളാണ് ദേവസ്വം ബോർഡ് നടത്തിയിരിക്കുന്നത്.
കെഎസ്ആർടിസി പമ്പ– നിലയ്ക്കൽ ചെയിൻ സർവ്വീസിനായി 76 ഓളം ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിൽ 12 എസി, 14 നോൺഎസി, 50 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ്. ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവനന്തപുരം, എരുമേലി, കുമളി എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്കു പ്രത്യേക ദീർഘദൂര സർവീസ് നടത്തും. ചെങ്ങന്നൂർ ഡിപ്പോയ്ക്ക് 40, പത്തനംതിട്ട 15, കുമളി–4 ബസും എത്തിച്ചിട്ടുണ്ട്.



