തുണിയിട്ട് മുഖം മറച്ചു വന്നാലും വോട്ട് ചെയ്യാൻ കഴിയുന്ന ഈ നാട്ടിൽ, മിക്സിയിൽ ഇടതുകൈയ്യിലെ ചൂണ്ടുവിരൽ കുടുങ്ങി പരിക്കേറ്റ പെൺകുട്ടിയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ഉദ്യോഗസ്ഥർ. !!

Thrissur
Print Friendly, PDF & Email

തൃശൂർ: തുണിയിട്ട് മുഖം മറച്ചു വന്നാലും വോട്ട് ചെയ്യാൻ കഴിയുന്ന ഈ നാട്ടിൽ, മിക്സിയിൽ ഇടതുകൈയ്യിലെ ചൂണ്ടുവിരൽ കുടുങ്ങി പരിക്കേറ്റ പെൺകുട്ടിയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ഉദ്യോഗസ്ഥർ. !! ഇടതു കയ്യും, വിരലും ഒക്കെ ഇല്ലായെങ്കിൽ എവിടെ മഷിപുരട്ടുമെന്ന് കണ്ടു നിന്നവർ. കടുത്ത പ്രതിഷേധത്തിന് ഒടുവിൽ ചൂണ്ടുവിരലിൽ പരിക്കേറ്റ യുവതിയെ വോട്ട് ചെയ്യാൻ അനുവദിച്ച് പ്രിസൈഡിംഗ് ഓഫീസർ. ഉച്ചയ്ക്ക് ഒരു മണി മുതൽ വോട്ട് ചെയ്യാനുള്ള അനുവാദം തേടി കൂർക്കഞ്ചേരി സ്വദേശിയായ അക്ഷര ബൂത്തിൽ കാത്തിരിക്കുകയായിരുന്നു. മിക്സിയിൽ കുരുങ്ങിയാണ് അക്ഷരയുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. മെഡിക്കൽ രേഖകൾ കാണിച്ചിട്ടും കൈക്കുഞ്ഞുമായി ബൂത്തിലേക്കെത്തിയ കൂർക്കഞ്ചേരി സ്വദേശിയായ അക്ഷരയ്ക്കാണ് വോട്ട് നിഷേധിച്ചിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി പ്രവർത്തകർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.

തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിമുതൽ വോട്ട് ചെയ്യാനുള്ള അനുവാദം തേടി കൂർക്കഞ്ചേരി സ്വദേശിയായ അക്ഷര ബൂത്തിൽ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ആറാം തീയതിയുണ്ടായ അപകടത്തിൽ പരിക്കേറ്റ മുറിവിൽ പതിനഞ്ചോളം സ്റ്റിച്ചുകളുണ്ട്. വോട്ട് ചെയ്യാനെത്തിയ തന്നോട് വിരലിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെട്ടതായി അക്ഷര പ്രതികരിച്ചിരുന്നു. ബൂത്തിലുണ്ടായിരുന്ന മറ്റ് ഓഫീസർമാർ വലതുകൈയിലെ വിരലിൽ മഷി പുരട്ടി വോട്ടിടാമെന്ന് നിർദേശിച്ചെങ്കിലും പ്രിസൈഡിംഗ് ഒഫീസർ അതിന് അനുവദിച്ചില്ലെന്നും അക്ഷര പറയുന്നു. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ഹാജരാക്കിയിട്ടും പ്രിസൈഡിംഗ് ഓഫീസർ കടുംപിടുത്തം തുടരുകയായിരുന്നെന്നും യുവതി പറഞ്ഞു.

ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ യുവതിയോട് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന്, അവർ വീട്ടിൽ പോയി മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥൻ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവർ ബൂത്തിൽ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടർന്ന് ബൂത്തിൽ പ്രതിഷേധം ഉടലെടുത്തു. പ്രതിഷേധം മണിക്കൂറുകളായി തുടർന്നതോടെ ജില്ലാകളക്ടർ അടക്കം യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ യുവതിയിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിന് ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ യുവതിക്ക് വോട്ട് ചെയ്യാനായത് വൈകിട്ട് ആറുമണിക്കാണ്.

ഗുരുതരമായി പരിക്കേറ്റ അക്ഷരയുടെ വിരലിലെ മുറിവ് ഉണങ്ങാത്തതിനാൽ വിരൽ പൂർണ്ണമായും ബാൻഡേജ് ചെയ്ത നിലയിലായിരുന്നു. എന്നാൽ, വോട്ട് ചെയ്യണമെങ്കിൽ വിരലിലെ കെട്ടഴിച്ച് കാണിക്കണമെന്ന പ്രിസൈഡിംഗ് ഓഫീസറുടെ വിചിത്രമായ വാശിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. മുറിവിന്റെ ഗൗരവം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കിയിട്ടും നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഉദ്യോഗസ്ഥൻ വഴങ്ങാൻ തയ്യാറായില്ല.

സാധാരണഗതിയിൽ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഇടതുകൈയിലെ മറ്റ് വിരലുകളിലോ, അതുമല്ലെങ്കിൽ വലതുകൈയിലെ വിരലുകളിലോ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാറുണ്ട്. ഇക്കാര്യം ബൂത്തിലുണ്ടായിരുന്ന മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ കടുംപിടുത്തത്തിൽ നിന്ന് പിന്മാറിയില്ല. കെട്ടഴിച്ചാൽ മുറിവ് വീണ്ടും തുറക്കുമെന്നും അണുബാധയുണ്ടാകുമെന്നുമുള്ള യുവതിയുടെ വാക്കുകൾ ഉദ്യോഗസ്ഥൻ പൂർണ്ണമായും അവഗണിക്കുകയായിരുന്നു.

ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ്, ന്യായമായ കാരണങ്ങളുണ്ടായിട്ടും ഒരു വോട്ടർക്ക് ഇത്തരത്തിൽ പുറത്തുനിൽക്കേണ്ടി വരുന്നത്. കൈക്കുഞ്ഞുമായി മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം കൂടിയാണെന്ന ആക്ഷേപം ശക്തമാണ്. മെഡിക്കൽ രേഖകൾ പോലും മുഖവിലയ്‌ക്കെടുക്കാത്ത പ്രിസൈഡിംഗ് ഓഫീസറുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും പ്രാദേശികമായും ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *