പത്തനംതിട്ട – ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പി ബി നൂഹിന്റെ നേതൃത്വത്തിൽ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ വിലയിരുത്തി. ജില്ലയിലെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ വിശദീകരിച്ചു. ആദ്യഘട്ട റാൻഡമൈസേഷനും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനവും പൂർത്തിയാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. ഇന്നത്തെ (മാർച്ച് 29) രണ്ടാംഘട്ട റാൻഡമൈസേഷന് ശേഷം പോളിംഗ് ഉദ്യോഗസ്ഥരുടെ അടുത്ത പരിശീലനം ആരംഭിക്കും. ഏപ്രിൽ ഒന്ന് മുതൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കും. സി വിജിലും എംസിസിയും എംസിഎംസിയും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു.
റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും പ്രവർത്തനം ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ ഹർഷിൽ ആർ മീണ വിലയിരുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലിസ് സജ്ജീകരണം ജില്ല പോലീസ് മേധാവി ആർ ആനന്ദ് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കായി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ ശ്രദ്ധ നൽകും. പൊലിസ് റൂട്ട് മാർച്ച്, ജില്ല അതിർത്തി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കിയതായും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ പി ബി നൂഹ് തൃപ്തി രേഖപ്പെടുത്തി.
സ്ഥാനാർഥികളുടെ സമൂഹ മാധ്യമം വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മീഡിയ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടരുതെന്നും അദ്ദേഹം നിർദേശിച്ചു. തുടർന്ന് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, എംസിഎംസി മീഡിയ സെൽ എന്നിവയുടെ പ്രവർത്തനം വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥേനി സ്‌കൂളിലെ വോട്ടിംഗ് വിതരണ കേന്ദ്രം പി.ബി നൂഹിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലയിൽ പൊതുനിരീക്ഷകർ, പോലീസ് നിരീക്ഷൻ, ചെലവ് നിരീക്ഷൻ എന്നിവരുമായും അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ കൂടിക്കാഴ്ച്ച നടത്തി.

അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹും സംഘവും കലക്ടറേറ്റിലെ എംസിഎംസി സന്ദര്‍ശിക്കുന്നു


