പത്തനംതിട്ട – ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് അടൂർ ജനറൽ ആശുപത്രി. ദിവസേന ശരാശരി 1800 ഓളം രോഗികളാണ് ദിവസേന ഈ ആശുപത്രിയിൽ നിന്നു സേവനം നേടുന്നത്. ഓർത്തോ, ജനറൽ സർജറി, ഗൈനെക്കോളജി, കണ്ണ്, ഈ എൻ ടി എന്നീ വിഭാഗങ്ങളിലായി ദിവസേന നിരവധി സർജറികളും നടക്കുന്നുണ്ട്. ജില്ലയിലെ മറ്റു തത്തുല്യമായ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് അടൂർ ആശുപത്രിയെ ആണ്. പ്രശ്‌നം എന്താണെന്നു വെച്ചാൽ ഏറ്റവും കുറവ് മാനവ വിഭവശേഷി ആണുള്ളത് എന്നാണ്. ഒരു താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്.
അടൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അടിയന്തിരമായി മേൽ അധികാരികൾ ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും കെ.ജി.എം.ഓ.എ മുന്നറിയിപ്പ് നെല്കുന്നു. ആശുപത്രിയിലെ നിർണായക പോസ്റ്റുകളായ ആർ എം ഓ പോസ്റ്റ്, ക്യാഷ്വൽറ്റി മെഡിക്കൽ ഓഫീസർ പോസ്റ്റുകൾ എന്നിവ മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
*അസ്ഥിരോഗാവിഭാഗത്തിന്റെ പ്രവർത്തനവും അവതാളത്തിൽ :..
ട്രോമാ കെയർ പ്രവർത്തനം നടക്കണം എന്നുള്ള ആവശ്യം പൊതു ജനങ്ങളിൽ നിന്നു നിരന്തരം ഉയരുന്നുണ്ട്.എന്നാൽ ട്രോമാ കെയർ പോയിട്ട് ദിവസേന ഉള്ള ഓപികളും ഓപ്പറേഷനുകളും പോലും മുടങ്ങാതെ നടക്കുന്നതിനുള്ള ഡോക്ടർമാർ നിലവിലില്ല.ഓർത്തോ വിഭാഗത്തിൽ ആകെ ഒരു ഡോക്ടർ മാത്രമാണുള്ളത്.പൊതു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന അസ്ഥി രോഗ വിഭാഗത്തിലെ കൺസൾടന്റ് ഓർത്തോ പോസ്റ്റ് മാസങ്ങളായി നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുകയാണ്.ദിവസേനയുള്ള ഓപികളും ഓപ്പറേഷനുകളും പോലും മുടങ്ങുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
*ഓപി സമയം കൂട്ടിയതിലും ശക്തമായ പ്രതിഷേധം..
ഇങ്ങനെ ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് അനുഭവപ്പെടുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിൽ നിയമനം നടത്താതെയും പുതിയ തസ്തികകൾ സൃഷ്ടിക്കാതെയും, യാതൊരു ചർച്ചകളും നടത്താതെ ഡോക്ടർമാരുടെ ഡ്യൂട്ടി സമയവും ഓപി സമയവും നീട്ടികൊണ്ട് ഏകപക്ഷീയമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് മാനവവിഭവശേഷി വർദ്ധിപ്പിക്കുന്നതിന് പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ല. നിലവിൽ തന്നെ പരിമിതമായ സൗകര്യങ്ങളും മാനവ വിഭവശേഷിക്കുറവും മൂലം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർദ്ധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക- മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും.
വാർത്താക്കുറിപ്പ് – പ്രസിഡന്റ് /സെക്രട്ടറി കെ.ജി.എം.ഓ.എ പത്തനംതിട്ട


