ഇലന്തൂർ: മുഞ്ഞിനാട്ട് പടിയിലെ വാട്ടർ ടാങ്കിലെ വെള്ള വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളായ കെ. ജി.റെജി,എ. എസ്. മനോജ്,വാട്ടർ യൂസേഴ്സ് സമിതി ചെയർപേഴ്‌സൺ സുജാത ആർ എന്നിവരുടെ നേതൃത്വതിൽ ടാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. വേനൽക്കാലമാകുമ്പോൾ പ്രദേശത്ത് ടാങ്കിലെ വെള്ളം കിട്ടാതെ വരുന്നത് നിത്യ സംഭവമാണെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫീസിൽ പറഞ്ഞതാണെന്നും എന്നാൽ പരിഹാരമുണ്ടാകാതെ വന്നതോടെയാണ് പ്രതിഷേധത്തിലേക്ക് പോകേണ്ടി വന്നതെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.ഒന്ന്,മൂന്ന്, നാല്, അഞ്ചു, ആറ്, ഏഴ് ,എട്ട്,പതിമൂന്ന്,പതിന്നാല് എന്നീ വാർഡുകളിലാണ് വെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നത്. നൂറുകണക്കിന് വീടുകളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി വാൽവുകൾ ശരിയായി ഓപ്‌റേറ്റ് ചെയ്ത് വെള്ളം തുറന്ന് നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മലയിരിക്കും മുരുപ്പിലുള്ള വെള്ളം വെള്ളം കവിഞ്ഞൊഴുകുന്ന ഭീമൻ ടാങ്കുകളിൽ നിന്ന് വെള്ളം കിട്ടാതെ വലയുന്ന നിർഭാഗ്യവാൻമാരായ വാട്ടർ അതോറിറ്റി കൺസ്യൂമേഴ്‌സ് ഇലന്തൂരിലെ മുഞ്ഞിനാട്, കൊല്ലൻപാറ,വലിയകാല,ആശ്രമമുരുപ്പ്,കുമാർജി റോഡ്,വാര്യാപുരം കത്തോലിക്കാ പള്ളി ഭാഗം എന്നിവിടങ്ങളിൽ ഏറെക്കാലമായി ദുരിത ജീവിതത്തിലാണ്.വാൽവ് ഓപ്പറേറ്റർ രാവിലെ കൃത്യമായി വാൽവ് തുറക്കുകയും വൈകിട്ട് അടയ്ക്കുകയും ചെയ്യാതായിട്ട് മാസങ്ങളായി.വാട്ടർ അതോറിറ്റി കൊടുത്ത ഷെഡ്യൂൾ ഫോളോ ചെയ്യാതെ തൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വാൽവ് ഓപ്പറേറ്റർ വാൽവുകൾ ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇവരെ മോനിട്ടർ ചെയ്യാൻ ആവശ്യത്തിന് ഓർവർസിയറൻമാർ ഇല്ല എന്നാണ് വാട്ടർ അതോറിറ്റി ജീവനക്കാർ പറയുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് മെമ്പർ, വാർഡ് മെമ്പറൻമാർ എന്നിവർ പല പ്രാവശ്യം കുടിവെള്ള പ്രശ്‌നം പരിഹരിയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.


