പത്തനംതിട്ട: സി.സി.ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്താൽ അയൽക്കാരായ ദമ്പതികളെ വീടു കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് പുത്തൻവീട്ടിൽ അനൂപിനെ (23) യാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 12 ന് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഗൃഹനാഥനെ പുറത്തിടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടസം പിടിക്കാനെത്തിയ ഗൃഹനാഥയെ ദേഹോപദ്രവം ഏല്പിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിൽ കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ എസ്.ഐ എം. ബിജുമോൻ, എസ്.സി.പി.ഓ ഹരികൃഷ്ണൻ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
അനൂപിനെതിരേ കൂടൽ,അടൂർ,ഏനാത്ത്,പുനലൂർ,പത്തനാപുരം കൊല്ലം റെയിൽവേ പോലീസ് തുടങ്ങി വിവിധ സ്‌റ്റേഷനുകളിലായി മോഷണം, കവർച്ച, അടിപിടി, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളുണ്ട്. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആറു മാസം തടവ് ശിക്ഷ പൂർത്തീകരിച്ച പ്രതി നവംബർ 23 നാണ് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

