പത്തനംതിട്ട – പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ സഹപാഠിയായ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് സ്വദേശിയും, ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അജിൻ റജി മാത്യുവിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വ്യാഴാഴ്ച്ച പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്ന് വ്യാഴാഴ്ച്ച ശിക്ഷ വിധിക്കും:
2019 മാർച്ച് മാസം 12 ന് രാവിലെ 9 മണിയോടെയാണ് തിരുവല്ലയിൽ വെച്ച് അയിരൂർ സ്വദേശിനിയായ 19 കാരി കവിതയെ സഹപാഠിയായ പ്രതി പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ വച്ച് കുത്തി പരിക്കേൽപ്പിക്കുകയും കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 70 % ൽ അധികം പൊള്ളലേറ്റ കവിത രണ്ട് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ മരണപ്പെട്ടു. നാട്ടുകാർ പ്രതിയെ പിടികൂടി കൈകാലുകൾ കെട്ടി പോലീസിന് കൈമാറുകയായിരുന്നു. പ്രണയ നൈരാശ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും ഇരുവരും +2 വിന് ഒന്നിച്ച് പഠിക്കുന്ന സമയം മുതൽ അജിൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നും പൊലീസ് പറഞ്ഞു. കേസിൽ വാദം കേട്ട പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധിക്കായി കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
കേസിൽ മികച്ച രീതിയിൽ അന്വേഷണം നടന്നു വെന്നും പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഹാജർക്കാൻ കഴിഞ്ഞതായും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കും എന്നാണ് കരുതുന്നതെന്നും അദ്ദഹം പറഞ്ഞു.


