എറണാകുളം – കേരളത്തിൽ അടക്കം ഒട്ടനവധി മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് ബണ്ടിചോർ എന്ന ദേവീന്ദർ സിംഗ് കേരളത്തിലെത്തിയത് അന്തരിച്ച അഡ്വ. ആളൂരിനെ കാണാൻ. ഇന്നലെ രാത്രി എട്ടു മണിയോടെ ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ബണ്ടിചോറിനെ സംശയാസ്പദമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്തരിച്ച അഭിഭാഷകൻ ബി.എ.ആളൂരിനെ കാണാനാണ് കേരളത്തിൽ എത്തിയതെന്നാണ് ബണ്ടിചോർ പൊലീസിന് മൊഴി നൽകിയത്. ബി.എ.ആളൂർ അന്തരിച്ച വിവരം ബണ്ടിചോർ അറിഞ്ഞിരുന്നില്ല. കരുതൽ തടങ്കലെന്ന നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബണ്ടിചോർ ഇക്കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് ആളൂരിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോർ പറഞ്ഞകാര്യം സ്ഥിരീകരിച്ചു. കേരളത്തിലടക്കം ജയിൽശിക്ഷ അനുഭവിച്ച കുപ്രസിദ്ധ മോഷ്ടാവിൻറെ സാന്നിധ്യം റെയിൽവേ പൊലീസിന് സംശയത്തിനിടയാക്കി. തുടർന്ന് ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ വിട്ടുകിട്ടാനായി ഹർജി നൽകാനെത്തിയതാണെന്നും അഭിഭാഷകനായ ആളൂരിനെ കാണാനാണ് വന്നെതെന്നും ബണ്ടിചോർ മൊഴി നൽകി. ഞായറാഴ്ച രാത്രി ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനായില്ല. തുടർന്ന് ബണ്ടിചോറിനെ കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. കേരളത്തിൽ കേസുകളില്ലാത്തതിനാലാണ് പിന്നീട് പൊലീസ് ഇയാളെ വിട്ടയച്ചത്.


